ന്യൂദല്‍ഹി: ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. മുത്തലാഖ് നിരോധിച്ചതിന് പിന്നാലെയാണ് മുസ്ലിം സമുദായത്തിലെ മറ്റു രണ്ട് അനാചാരങ്ങളില്‍ കൂടി സുപ്രീംകോടതി ഇടപെടുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ബഹുഭാര്യാത്വം, നിക്കാഹ് ഹലാല(മൊഴിചൊല്ലിയ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കുന്നതിനായി മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് മൊഴി ചൊല്ലിക്കുന്ന ചടങ്ങ്) എന്നീ അനാചാരങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും നിയമ മന്ത്രാലയത്തിന്റെയും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എത്രയും വേഗം നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
മുസ്ലിമായ പുരുഷന് ഒന്നിലധികം വിവാഹം ചെയ്യാന്‍ അനുമതിയുണ്ടെന്നും സ്ത്രീക്ക് അതു നിഷിദ്ധമാണെന്നും ഇത്തരം ആചാരങ്ങള്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. രണ്ടാമത് വിവാഹം കഴിക്കുന്ന നിയമ വിരുദ്ധ നടപടിയെ ചോദ്യം ചെയ്ത് പരാതി നല്കാന് പോലും മുസ്ലിം വ്യക്തിനിയമത്തിലെ ബഹുഭാര്യാത്വ അനുമതി മൂലം സാധിക്കുന്നില്ലെന്നാണ് ദല്‍ഹി സ്വദേശിനിയായ ഒരു ഹര്‍ജിക്കാരിയുടെ പരാതി.
മുന്‍ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് നിരോധിച്ചുള്ള ചരിത്രപരമായ വിധി കഴിഞ്ഞ ആഗസ്തില്‍ പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങളിലേക്കും കോടതിയുടെ ഇടപെടലുണ്ടാവുന്നത് മുസ്ലിം സ്ത്രീകളുടെ പതിറ്റാണ്ടുകളായുള്ള അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരം സാധ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: