കൊച്ചി: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളെജിറക്കിയ ‘നഗ്ന’ മാസിക പിന്‍വലിച്ചു. മാസിക പിന്‍വലിക്കുന്നതായി ക്ലാസുകളില്‍ നോട്ടീസ് വായിച്ചു, കോളെജ് വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികളനുഭവിക്കുന്ന കാമ്പസില്‍ സംഭവത്തെ തുടര്‍ന്ന് വലിയ ആശങ്കയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെങ്കിലും തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളെജിന്റെ നിലനില്‍പ്പിന് കേന്ദ്ര മാനവശേഷി വകുപ്പിന്റെ സഹായങ്ങളുമാവശ്യമാണ്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളും അടക്കമുള്ള ‘നഗ്ന മാസിക’ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നാണ് ആശങ്ക. ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ച വിശ്വാസികളെ വേദനിപ്പിച്ച നടപടിയില്‍ വിവിധ ഹിന്ദു സംഘടനകള്‍ കോളെജ് അധികൃതരെ പ്രതിഷേധം അറിയിച്ചു.
സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ ആഭാസ ചിത്രങ്ങളും പ്രസവമടക്കമുള്ള ദൃശ്യങ്ങളുമുള്പ്പെടുത്തി ഇറക്കിയ മാഗസിനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും പ്രിന്‍സിപ്പലിന്റെ അനുഗ്രഹവും ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ കോളെജ് അധികൃതര്‍ ഇടപെടുകയായിരുന്നു. കണ്ണൂര്‍ സ്വദേശി സജീഷ്.എം ആണ് സ്റ്റാഫ് എഡിറ്റര്‍. സജീഷിന് കോളെജ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. തുടര്‍ന്ന് സ്റ്റുഡന്റ് എഡിറ്ററും സ്റ്റാഫ് എഡിറ്ററും ചേര്‍ന്ന് രേഖാമൂലം വിശദീകരണം നല്കി. മാഗസില്‍ പിന്‍വലിക്കാന്‍ തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
പിന്‍വലിച്ചതായി ക്ലാസ്മുറികളില്‍ നോട്ടീസ് വായിച്ചു. കോളെജ് വെബ്സൈറ്റില്‍നിന്ന് നീക്കി. പരമാവധി മാഗസിനുകള്‍ തിരികെ വാങ്ങിയതായി കോളെജ് അധികൃതര്‍ പറയുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ ആശംസ ഉള്‍പ്പെടുത്തിയ ‘നഗ്ന മാസിക’യെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കോളെജ് അധികൃതരോട് വിശദീകരണം തേടാന്‍ നടപടി തുടങ്ങി.
(കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ തൃക്കാക്കര എഞ്ചിനീയറിങ് കോളെജ് എന്നതിനു പകരം ഭാരത്മാതാ എഞ്ചിനീയറിങ് കോളെജ് എന്നു ചേര്‍ത്ത പിഴവില്‍ ഖേദിക്കുന്നു: പത്രാധിപര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: