തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്നും എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും നീതീകരിക്കാന്‍ കഴിയാത്ത ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി എ.കെ. ബാലന് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലായെന്നും പോലീസ് അതിക്രമം വര്‍ദ്ധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം നിസ്സാരമായിട്ട് കാണുന്നില്ല. അസഭ്യവാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാന്യമായി പെരുമാറാത്തവരെ നിര്‍ബ്ബദ്ധിത പരിശീലനത്തിന് അയച്ചു. ഒരാളെ സസ്പെന്‍ഡു ചെയ്തതായും ഇനിയും പരാതി ഉള്ളവര്‍ക്ക് പോലീസ് കംപ്ലയ്ന്റ് അതോറിട്ടിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണ്ണറുടെ വാഹനവ്യൂഹത്തിനു കടന്നു പോകാന്‍ മുതിര്‍ന്ന പൗരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. വാഹന പരിശോധനയ്ക്കിടെ എസ്ഐയുടെ അസഭ്യവര്‍ഷം, ബൈക്കിനു പിന്നാലെ പോലീസ് ജീപ്പ് പിന്തുടര്ന്ന് ഉണ്ടായ അപകടത്തിലെ മരണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: