അമ്പലപ്പുഴ: ദേശീയപാത വികസനം പ്രഖ്യാപിച്ചിരിക്കെ റോഡില്‍ തറയോടു പാകി മരാമത്ത് വിഭാഗം കോടികള്‍ പാഴാക്കി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുളള പ്രധാന ഭാഗങ്ങളിലാണ് ദേശീയ പാതയുടെ വശങ്ങളില് മരാമത്ത് വിഭാഗം തറയോടു പാകിയത്. റോഡുനിര്മ്മാണത്തോടൊപ്പംതന്നെ ഇരുവശങ്ങളിലും പൂഴിയിട്ട് നിരപ്പാക്കണമെന്നാണ് കരാര്‍.
ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. പൂഴിയിട്ടാല്‍ ചെലവു കുറവാണെന്നിരിക്കെ ടൈലിട്ടത് അഴിമതിക്കിടയാക്കിയിട്ടുണ്ടെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു.
ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഇവ പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ ഇതിനായി പൊതുഖജനാവില്‍ നിന്നും മുടക്കിയ ലക്ഷങ്ങളാണ് പാഴാകുന്നത്.
ദേശീയപാതാ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം നഷ്ടപ്പെടുത്തിയത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരാമത്ത് മന്ത്രിയുടെ അറിവോടെയാണ് ഇത്തരത്തില്‍ പണം പാഴാക്കിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ഉടനെ പുന്നപ്ര ചന്തയിലെ ദേശീയ പാതയില്‍ അരക്കോടിയോളം രൂപ മുടക്കിയാണ് തറയോടു പാകിയത്. ഇപ്പോള്‍ ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിക്കഴിഞ്ഞു.
തറയോടു പാകിയ സ്ഥലം ഒഴിച്ച് ദേശീയപാതയില്‍ ടാറിങ് പൂര്‍ത്തിയായതോടെ തറയോടു താഴുകയും റോഡ് ഉയരുകയും ചെയ്തു. നിലവില്‍ പാതയുടെ ഇരുവശവും ഗ്രാവല്‍ നിരത്തി യാത്രാസൗകര്യം ഒരുക്കണമെന്നിരിക്കെ ഈ ഭാഗങ്ങളില്‍ തറയോടു പാകിയതിനു പിന്നില്‍ വന്‍ കരാറുകാര്‍ക്ക് പൊതുപണം വീതിച്ചു നല്‍കാനുള്ള തന്ത്രമാണ് ഇതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: