ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണത്തിലിരിക്കുന്ന സിപിഎമ്മിന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കളമൊരുക്കാന്‍ ചെങ്ങന്നൂര്‍ പോലീസിന്റെ ഒത്താശ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജോസ് സാമുവേല്‍, രതീഷ് എ. തലോറ എന്നിവര്‍ക്കെതിരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസം അമ്മയെയും മകനെയും സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ ആയുധങ്ങളുമായി പോലീസ് പിടിയിലായ പ്രതികളെ സിപിഎം നേതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസ്സെടുക്കാതെ വിട്ടയച്ചു.
സിപിഎമ്മുകാര്‍ പ്രതികളാകുന്ന എല്ലാ സംഭവങ്ങളിലും പോലീസ് അവരെ സംരക്ഷിക്കുന്ന നലപാടുകളാണ് സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന ആവശ്യപ്പെട്ടപോസ്റ്റ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും വിവാദമായിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബിജെപി പരാതി നല്‍കിയതോടെയാണ് നടപടി സ്വീകരിച്ചത്. ഏതുവിധേനയും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോലീസ് സംവിധാനം ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും സിപിഎം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ ജനം ഭയപ്പാടിലാണ്. സമാധാനപരമായി എങ്ങനെ തെരഞ്ഞെടുപ്പ് നടക്കും എന്ന ആശങ്കയും ജനങ്ങളിലുണ്ട്.
സിപിഎമ്മിന്റെ ഭരണസ്വാധീനമുപയോഗിച്ച് പോലീസ് നടത്തുന്ന നീതി നിഷേധത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് എന്‍ഡിഎ നേതൃത്വം.
ഇതിന്റെ ഭാഗമായി 28ന് രാവിലെ 10ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍,സജു കുരുവിള, രാജേഷ് ഗ്രാമം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: