കൊച്ചി: തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ബഹുജന സമരം ആരംഭിക്കുമെന്ന് തപസ്യ സംസ്ഥാന വാര്‍ഷിക പ്രതിനിധി സഭ. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് ഭാഷാപ്രേമികളെ നിരാശയിലാക്കുന്നു. പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന മനോഭാവം കേരളത്തിലെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
കേരള സാഹിത്യ അക്കാദമിയുടെ വിവാദമായ മലയാള സാഹിത്യ ചരിത്രം പിന്‍വലിക്കണം. സത്യസന്ധമായ സാഹിത്യ ചരിത്ര രചനയ്ക്ക് അക്കാദമി മുന്‍കൈയെടുക്കണം. തുഞ്ചത്താചാര്യന്റെ കാലംതൊട്ട് കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് അടിത്തറയിട്ടത് സാഹിത്യമാണ്.
യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചതില്‍ ഭാഷാ സാഹിത്യത്തിന് വലിയ പങ്കുണ്ട്. ഇക്കാര്യങ്ങളെല്ലാം അക്കാദമി തമസ്കരിക്കുകയാണെന്നും പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ പി. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, വൈസ് പ്രസിഡന്റ് ജെ. പ്രമീളാ ദേവി, അനൂപ് കുന്നത്ത്, എം. സതീശന് സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീശൈലം ഉണ്ണികൃഷ്ണന്, ടി.എസ്. നീലാംബരന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: