രണ്ടുമൂന്നു വര്‍ഷം മുന്‍പ് സിഐടിയുവിന്റെ ഒരു സമ്മേളനത്തില്‍ സിപിഎം അഖിലേന്ത്യാ നേതാവ് പ്രസംഗിച്ച വാക്കുകള്‍ ഒരു പ്രമുഖപത്രത്തിന്റെ അകത്തെ കോണില്‍ പ്രസിദ്ധീകരിച്ചിരുന്നു.
നാം പണം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരാകരുത്. സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും വനവാസി മേഖലയിലും ആര്‍എസ്എസ് ചെയ്യുന്ന സേവനങ്ങളെ മാതൃകയാക്കണം എന്നതായിരുന്നു നേതാവിന്റെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ത്രിപുരയിലെ സിപിഎമ്മിന്റെ പതനവും, ബിജെപിയുടെ ശൂന്യതയില്‍നിന്നുള്ള വിജയവും ഒത്തുനോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വാക്കുകളുടെ അര്‍ത്ഥതലം വ്യക്തമാണ്.
ത്രിപുരയില്‍ രണ്ടര പതിറ്റാണ്ടിന്റെ ചുവപ്പന്‍ ഭരണത്തിന് അറുതിവന്നത് പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിന്റെ വിജയംകൊണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ത്രിപുര ഇത്രയേറെ ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. നിരവധി പേരുടെ നിസ്വാര്‍ത്ഥമായ നിരന്തര പ്രയത്നത്തിന്റെ ഫലമാണ് ത്രിപുരയില്‍ ബിജെപിയിലൂടെ പകര്‍ന്നാടിയത് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്. രാജ്യഭരണം തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി കിരീടമേറ്റെടുത്ത യുവരാജന്റെ പാര്‍ട്ടിയാകട്ടെ പൂജ്യം സീറ്റുനേടിയതിന്റെ ആത്മനിര്‍വൃതിയില്‍ അഭിമാനം കൊള്ളുന്നു! എന്തായാലും ഇറ്റലിയില്‍ (അമ്മൂമ്മയുടെ) പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ആനന്ദിക്കുകയായിരുന്നു യുവരാജന് ത്രിപുര ഫലപ്രഖ്യാപന നാളുകളിലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ത്രിപുരയിലെ ബിജെപി വിജയത്തിന്റെ വിലാപങ്ങളാണ് നാടെങ്ങും കൊഴുക്കുന്നത്. ത്രിപുരയില്‍ പണമൊഴുക്കിയാണ് ബിജെപി വിജയിച്ചത്, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിരിക്കുന്നു എന്നിങ്ങനെ ചിലര്‍ നാട്ടുവര്‍ത്തമാനംപോലെ പറയുന്നു- അവിടെയുള്ളവര്‍ വലിയ വിവരമൊന്നുമില്ലാത്തവരാണത്രെ. ഇരുപത്തിയഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയവര്‍ ഇത്തരം മുടന്തന്‍ന്യായങ്ങള്‍ പറയുന്നതുകൊണ്ട് സമാധാനം കിട്ടുമെങ്കില്‍ ആകാം. പക്ഷേ കല്ലുവച്ച നുണകള്‍ എത്ര കാലം പേറി നടക്കാനാകും? യന്ത്രത്തില്‍ കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ആരോപിക്കുമ്പോള്‍, സിപിഎമ്മിന് പതിനാറ് സീറ്റ് ലഭിച്ചതും കൃത്രിമം കൊണ്ടുതന്നെയാണോ? കുറച്ച് പണം കാണുമ്പോള്‍ മാറി ചിന്തിക്കുന്നവരാണ് ത്രിപുര നിവാസികളെങ്കില്‍, അവര്‍ വിവരമില്ലാത്തവരാണെങ്കില്‍, അതിന് ഉത്തരവാദിയാര്? എന്തായിരുന്നു ഇരുപത്തിയഞ്ചുവര്‍ഷത്തെ പരിപാടി. ഇനിയിപ്പോള്‍ വീണ്ടും തിരിച്ചുവരുമെന്ന പ്രചാരണമാണ് കൊഴുക്കുന്നത്. ആയിക്കൊള്ളട്ടെ, പക്ഷേ അഞ്ചുവര്‍ഷം കഴിയണമല്ലോ. അപ്പോള്‍ ആലോചിക്കാം.
കള്ളപ്രചാരണവും കാപട്യവും അക്രമവുംകൊണ്ട് ഒരു പ്രസ്ഥാനത്തിനും ഏറെക്കാലം പിടിച്ചുനില്ക്കാന് കഴിയില്ല. കേരളത്തിലെ സിപിഎമ്മിന് ഇതൊരു പാഠമാണ്. ഒരു കാര്യം ഉറപ്പിക്കാം. സിപിഎമ്മിന് സര്‍വ്വരംഗത്തും താളംതെറ്റുന്നുണ്ട്.
പാടിപ്പതിഞ്ഞ വിപ്ലവഗാനങ്ങള്‍ വരെ അവര്‍ക്ക് വിനയായി മാറുകയാണ്. അനുഗൃഹീതനായ വയലാര്‍ രാമവര്‍മ്മ രചിച്ച ഒരു ഗാനമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമരമുഖങ്ങളില്‍ വീര്യം പകര്‍ന്നു നല്കിയ ആ ഗാനം പൂര്‍ണമായും പാടി നടക്കാന്‍ പോലും സാധിക്കാത്ത ഗതികേടിലായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ഒരുപക്ഷേ മഹാനായ ഗാനരചയിതാവിന്റെ ദീര്‍ഘവീക്ഷണമാണ് ആ വരികളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അലട്ടുന്നത്. ”യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍ വിരിഞ്ഞു താമര മുകുളങ്ങള്‍.” ഇതാണ് ആ ശ്രദ്ധേയമായ വരികള്‍. കാലം നല്കിയ പാഠം കമ്യൂണിസ്റ്റുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നതാണോ!
ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നത് അംഗീകരിച്ചേ മതിയാകൂ. പിറവിയെടുത്ത കാലം മുതല്‍, വര്‍ഗീയവാദികള്‍, ഫാസിസ്റ്റുകള്‍, ന്യൂനപക്ഷ ശത്രുക്കള്‍ എന്നിങ്ങനെ അധിക്ഷേപിക്കപ്പെട്ട പ്രസ്ഥാനങ്ങളാണവ. പതിറ്റാണ്ട് പഴക്കമുള്ള ഈ അധിക്ഷേപങ്ങള്‍ തുടരുമ്പോഴും സംഘപ്രസ്ഥാനങ്ങള്‍ അനുദിനം ജനഹൃദയങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു.
നമ്മുടെ നാടിന്റെ സംസ്കാരവും തനിമയും അടിസ്ഥാനശിലയാക്കിയതുകൊണ്ടും, ”ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി” എന്ന നയം സ്വീകരിച്ചതുകൊണ്ടും ബിജെപി പ്രയാണം തുടരുമ്പോള്‍ കപട മതേതര വാക്ധോരണികളും വിലകുറഞ്ഞ പ്രീണന രാഷ്ട്രീയവും വികസനവിരുദ്ധതയുമൊന്നും ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കാലം തെളിയിക്കുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മതേതരത്വം പ്രസംഗിക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും മുഖംതിരിക്കുകയും ചെയ്യുന്ന അവസരവാദികളെ ജനങ്ങള്‍ തിരസ്കരിച്ചത് തിരിച്ചറിയുന്നതിലാണ് ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രസക്തി.
”ലോകത്തിന് സര്‍വ്വസുഖവും ഭവിക്കട്ടെ” എന്നു മന്ത്രിക്കുന്ന ഭാരതത്തിന്റെ മണ്ണ് ശ്രേഷ്ഠമായ ആ മാറ്റത്തിന് പാകമായിരിക്കുന്നു. വിവേചനങ്ങളില്ലാത്ത, പ്രീണനമില്ലാത്ത, സമ്പല്സമൃദ്ധമായ ഭാരതത്തിനായി ബിജെപിയുടെ വിജയരഥം പ്രയാണമാരംഭിച്ച് ത്രിപുരയുടെ മണ്ണിലെ ചുവപ്പിന്റെ തീക്ഷ്ണതയകറ്റി കുങ്കുമഹരിതാഭ നല്കി യാത്ര തുടരുകയാണ്. രാഷ്ട്രീയ എതിരാളികളുടെ ജീവന് കവര്‍ന്നെടുത്ത് അവരുടെ ചോരവീണ് ചുവന്ന കേരളത്തിലെ സിപിഎമ്മിന്റെ ഭരണത്തിന് അറുതിവരുത്താനും ഈ മുന്നേറ്റത്തിന് കഴിയുമെന്ന് ഓരോ മനസ്സും മന്ത്രിക്കുന്നുണ്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: