കണ്ണൂര്‍: കീഴാറ്റൂരില്‍ സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് സമരരീതി മാറ്റാനൊരുങ്ങി വയല്‍ക്കിളികള്‍. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ വയല്‍ വഴി മേല്‍പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു. ഏപ്രില്‍ 3ന് രാവിലെ കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് കീഴാറ്റൂരില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നയിക്കും.
വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്താനും നീക്കമുണ്ട്. കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാരിന് സാവകാശം നല്‍കുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സമയ പരിധിക്കുള്ളില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ അതിനോട് സഹകരിക്കും. എന്നാല്‍ നല്കുന്ന സമയപരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്നത് പരിഗണിക്കുമെന്നും സുരേഷ് അറിയിച്ചു.
ലോങ് മാര്‍ച്ചില്‍ സമാനസ്വഭാവമുള്ള സംഘടനകളെ അണിനിരത്തുമെന്നും വയല്‍ക്കിളികളുടെ സമരം ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ആറന്മുള മാതൃകയിലാണ് കീഴാറ്റൂരിലെ സമരം. ആറന്മുളയില് സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ ഒരുമിച്ച് സമരം ചെയ്തത് കേരളം മറന്നിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
അതേ സമയം പാര്‍ട്ടിയുടെ സകല സമ്മര്‍ദ്ദങ്ങളേയും ഭീഷണികളേയും അതീജിവിച്ച് ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തിന്റെ ഐതിഹാസിക വിജയത്തില്‍ സിപിഎം നേതൃത്വം പകച്ചു നില്‍ക്കുകയാണ്. കണ്ണൂരിലെ ഒരു പാര്‍ട്ടി ഗ്രാമത്തിലേക്ക് പാര്‍ട്ടിയുടെ സകല എതിര്‍പ്പുകളേയും മറി കടന്ന് ഇത്രയും വലിയ ആള്‍ക്കൂട്ടം എത്തിച്ചേരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. വയല്‍ക്കിളികളുടെ റാലി കാണാന്‍ പാടില്ലെന്ന പാര്‍ട്ടിയുടെ ശാസന ലംഘിച്ച് നിരവധി പേരാണ് റാലി കടന്നു പോയ പാതകള്‍ക്ക് ഇരുവശവും എത്തിച്ചേര്‍ന്നത്. ബഹുജന റാലി വന്‍ വിജയമായി മാറിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ സമരത്തോട് ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം.
അതിനിടെ വയല്‍ക്കിളികള്‍ ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: