ന്യൂദല്‍ഹി: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് പന്ത്രണ്ടിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 15നാണ് വോട്ടെണ്ണല്‍. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പുകളുടെ തീയതികളൊന്നും ഇന്നലെ പ്രഖ്യാപിച്ചില്ല.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കര്‍ണ്ണാടകത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം 17ന് പ്രഖ്യാപിക്കും. 24വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 27നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിനിടെ തെരഞ്ഞെടുപ്പ് തീയതിയും ഫലപ്രഖ്യാപന തീയതിയും ദേശീയ ചാനല്‍ പ്രസിദ്ധീകരിച്ചത് വിവാദമായി. പത്രസമ്മേളന ഹാളിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ വാര്‍ത്ത പുറത്തുവന്നതെന്നാണ് സൂചന. ന്യൂസ് ചാനലിലെ വാര്‍ത്തകള്‍ കണ്ടശേഷം തെരഞ്ഞെടുപ്പ് തീയതികള്‍ ട്വീറ്റ് ചെയ്ത ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും കോണ്‍ഗ്രസ് ഐടി സെല്‍ ചുമതലക്കാരന് ശ്രീവത്സയും വിവാദത്തില്‍ പെട്ടു. 11.06ന് ടൈംസ് നൗ ന്യൂസ് ചാനല്‍ ചെയ്ത വാര്‍ത്ത കണ്ട ഇരു നേതാക്കളും 11.08നാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്.
എന്നാല്‍ ബിജെപി ഐടി സെല്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തീയതി നേരത്തെ അറിഞ്ഞെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചതാണ് വിവാദത്തിന് കാരണം. കോണ്‍ഗ്രസ് നേതാവിനെ ഒഴിവാക്കി ബിജെപി മീഡിയാ സെല്ലിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു വ്യാജവാര്‍ത്തകളെല്ലാം. എന്നാല്‍ ടൈംസ് നൗ 11.06ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കട്ടിംഗ് അടക്കമുള്ള തെളിവുകള്‍ ബിജെപി പുറത്തുവിട്ടതോടെ വ്യാജവാര്‍ത്തകളെല്ലാം പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: