ന്യൂദല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പുകമ്മീഷന് പ്രഖ്യാപിക്കും മുമ്പേ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തെന്ന് വിവാദം. എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രവചിച്ചകാര്യം താന്‍ ട്വീറ്റ് ചെയ്തതേ ഉള്ളുവെന്ന് മാളവ്യ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് പത്രസമ്മേളനം 11 മണിക്കായിരുന്നു. 11.06 ന് മാളവ്യയുടെ ട്വീറ്റ് വന്നു. അതില്‍ കര്‍ണ്ണാടക വോട്ടെടുപ്പ് മെയ് 12 നും വോട്ടെണ്ണല്‍ 18 നും എന്നായിരുന്നു. പക്ഷേ വോട്ടെടുപ്പ് മെയ് 12 നും എണ്ണല്‍ 15നും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
കിറുകൃത്യമായിരുന്നില്ല മാളവ്യയുടെ ട്വീറ്റ്. ഈ വിവരണം ചില മാദ്ധ്യമങ്ങളില്‍ കണ്ടാണ് താന്‍ ട്വീറ്റ് ചെയ്തതെന്ന് മാളവ്യ വിശദീകരിച്ചു.
ബിജെപി തെരഞ്ഞെടുപ്പ് തീയതി നേരത്തേ അറിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് മറുപടി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തുമെന്നും റാവത്ത് വിശദീകരിച്ചു.
ബിജെപി ഐടി സെല്‍ അത്രമാത്രം നിരീക്ഷണം നടത്തുകയും വേഗത്തില്‍ പ്രതികരിക്കുകയും ചെയ്തതിലുള്ള ചിലരുടെ പരാജയമാണ് ആരോപണത്തിനു പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി സൂപ്പര്‍ തെരഞ്ഞെടുപ്പു കമ്മീഷന് കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പ്രതികരിച്ചു. അതേ സമയം ബിജെപിയുടെ വോട്ടെടുപ്പ് തീയതി പ്രവചനം കൃത്യമായി, വോട്ടെണ്ണല്‍ തീയതി പിശകി എന്ന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലരും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: