ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് 91,18,02,933 കോടി രൂപയുടെ ബജറ്റ്. 81,36,74,039 രൂപ ചെലവും 9,81,28,894 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ദലീമ ജോജോ അവതരിപ്പിച്ചത്.
ലൈഫ് മിഷന് പദ്ധതിയിലേയ്ക്ക് ലഭ്യമായ തുകയുടെ അഞ്ചിലൊന്നായ 11.60 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നെല്‍കൃഷിക്കായി 2.75 കോടിയും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 2.1 കോടിയും ഹയര്‍ സെക്കന്ററിക്കായി 2 കോടിയും സാങ്കേതിക വിദ്യാഭ്യാസത്തിനായി 10 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്.
നീര്‍ത്തട വികസനത്തിന് 1.80 കോടിയും ക്ഷീരസംഘങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ടിനായി 1.50 ലക്ഷവും ശുചിത്വമേഖലയ്ക്കായി 1 കോടിയും കുടിവെള്ളത്തിനായി 1.10 കോടിയും നീക്കിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങന്നൂര്‍, മാവേലിക്കര ആശുപത്രികള്‍ക്കായി 1.56 കോടിയും ബജറ്റ് വിഭാവനം ചെയ്യുന്നു.
വനിതാക്ഷേമത്തിനായി 3.75 കോടിയും പട്ടികജാതി ക്ഷേമത്തിനായി 8 കോടി രൂപയും പട്ടിക വര്ഗ്ഗക്ഷേമത്തിനായി 45.3 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ വികസനത്തിനായി 8.53 കോടിയും പട്ടികജാതി വിഭാഗത്തിന് ഫ്ളാറ്റ് നിര്‍മാണത്തിന് സ്ഥലം വാങ്ങാന്‍ ഒരു കോടിയും മാറ്റിവച്ചിട്ടുണ്ട്.
ക്ഷീരവികസനത്തിന് 60 ലക്ഷവും പച്ചക്കറി കൃഷിക്ക് 22 ലക്ഷവും കൃഷി അനുബന്ധ സൗകര്യമൊരുക്കാന്‍ 50 ലക്ഷവും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ആശ്രയ പദ്ധതിക്കായി 3.50 കോടിയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സൈഡ്കാര്‍ ഘടിപ്പിച്ച വാഹനം, അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്കോളര്‍ഷിപ്പിനും തുക നീക്കിവച്ചിട്ടുണ്ട്.
വ്യവസായ എസ്റ്റേറ്റിന് കെട്ടിടം നിര്‍മിക്കുവാന്‍ ഒരു കോടിയും ശ്മശാനത്തിനായി 40 ലക്ഷവും ബജറ്റിലുണ്ട്. ജില്ലാ പഞ്ചായത്ത് ബജറ്റ് മലര്‍പൊടിക്കാരെന്റെ സ്വപ്നം മാത്രമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: