ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല ഇടത്താവളത്തിന്റെ പേരില്‍ തട്ടിക്കൂട്ട് ഉദ്ഘാടനം. ഇന്നലെ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതി വൈകിട്ട് നടക്കേണ്ട ചടങ്ങ് രാവിലെതന്നെ നടത്തുകയായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഭയന്ന് തിടുക്കപ്പെട്ട് രാവിലെതന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 10 കോടി രൂപ ചെലവില്‍ ഭാരത് പെട്രോളിയം കോര്പ്പറേഷന് നിര്‍മ്മിക്കുന്ന ഇടത്താവളം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നാണ് എല്‍ഡിഎഫ് പ്രചരണം നടത്തുന്നത്.
മഹാദേവക്ഷേത്രത്തിന്റെ പേരില്‍ വോട്ട് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗംമാത്രമായിരുന്നു ഇന്നലെ നടന്ന ഉദ്ഘാടനചടങ്ങ്. ഇടത്താവളം പദ്ധതിയില്‍ കേന്ദ്ര പങ്കാളിത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കമുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളാണ് ചെങ്ങന്നൂരില്‍ ശബരിമല ഇടത്താവളം നിര്‍മിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസുവും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണുമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ചെലവ് പൂര്‍ണമായും വഹിക്കുന്നത് കേന്ദ്ര കമ്പനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: