കോട്ടയം: നാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി പദ്ധതിയെത്തിയപ്പോള് ഷീല ചന്ദ്രബാബുവും കുടുംബവും വീട്ടില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കാനാകാതെ ദുരിതത്തിലായി.അശാസ്ത്രീയമായി നിര്‍മ്മിച്ച കരിങ്കല്‍ക്കെട്ടാണ് പുറംലോകത്തേക്കുള്ള ഇവരുടെ വഴി അടച്ചത്. കരിങ്കല്‍ക്കെട്ടിലെ കുത്തുകല്ല് കയറി വേണം റോഡിലെത്താന്‍. രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലുമാകാതെ നട്ടംതിരിയുകയാണ് ഈ കുടുംബം.
വെള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊട്ടൂര്-കോട്ടപ്പുറം റോഡിന് സമീപം താമസിക്കുന്ന തോന്നൂര്‍ കോട്ടപുറത്ത് വീട്ടില്‍ ഷീലചന്ദ്രബാബുവും കുടുംബവുമാണ് വികസന പദ്ധതിമൂലം ബുദ്ധിമുട്ടുന്നത്. 2007-2009 വര്‍ഷങ്ങളിലായി ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് നവീകരിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടായി. കയറ്റം കുറയ്ക്കുന്നതിന് കുഴിഞ്ഞ ഭാഗം കരിങ്കല്‍കെട്ടി പത്ത് അടിയോളം ഉയര്‍ത്തിക്കെട്ടി. ഇതുമൂലം റോഡിന് സമീപത്ത് നാല് സെന്റില്‍ താമസിക്കുന്ന ഷീലയ്ക്കും കുടുംബത്തിനും മുകളിലേക്ക് കയറാന്‍ ബുദ്ധിമുട്ടായി. കരിങ്കല്‍ കെട്ട് നടത്തിയപ്പോള്‍ കുത്തുകല്ലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൂടെ യാത്ര ചെയ്യാന്‍ പ്രയാസമാണ്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ പൈപ്പ് സ്ഥാപിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ജപ്പാന്‍കുടിവെള്ള പദ്ധതി അധികൃതര്‍ പഞ്ചായത്തിന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നതാണ്. പദ്ധതി നടപ്പിലാക്കുന്ന സമയത്ത് ആവശ്യപ്പെട്ടാല്‍ റാമ്പ് നിര്‍മ്മിച്ച് കിട്ടുമെന്ന വിവരം ഷീലയ്ക്ക് അറിയില്ലായിരുന്നു. ആയതിനാല്‍ അന്ന് അപേക്ഷ നല്കാന് പോയില്ല. ഇവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട് നാട്ടൂകാരാണ് റാമ്പ് സൗകര്യം ലഭിക്കുന്നത് സംബന്ധിച്ച വിവരം അറിയിക്കുന്നത്.
2015ല്‍ ഈ ആവശ്യം ഉന്നയിച്ച് ഗ്രാമസഭയില്‍ അപേക്ഷ നല്കി. ഗ്രാമസഭ അപേക്ഷ പഞ്ചായത്ത് ഭരണസമിതിയെ വിഷയം അറിയിച്ചതിനെ തുടര്‍ന്ന് ജപ്പാന് കുടിവെള്ള പദ്ധതി അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്ന പരിഹാരം ഉണ്ടാകാതായതോടെ ഷീല ഓംബുഡ്സ്മാന് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനോട് ജസ്റ്റീസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ഉത്തരവായി. നിര്‍മ്മാണം നടന്ന സമയത്ത് റാമ്പ് നിര്‍മ്മിക്കണമെന്ന് അപേക്ഷ നല്കയിരുന്നില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഓംബുഡ്സ്മാനെ അറിയിച്ചത്.
ഷീലയുടെ ഭര്‍ത്താവിന് അസുഖമൂലം പത്തടിയോളം ഉയരത്തിലുള്ള കുത്തുകല്ല് കയറാന്‍ സാധിക്കില്ല. കരിങ്കല്‍കെട്ട് വന്നതോടെ ഭര്‍ത്താവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കുടുംബം ബുദ്ധിമുട്ടുകയാണ്. വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ കയറില്‍ കെട്ടിയിറക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: