കുറവിലങ്ങാട് : കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടികടത്താന് ശ്രമം നടത്തിയതിന് പിന്നില്‍ എഐടിയുസിയുടെ ഫാം യൂണിയന് നേതാവിന്റെ പങ്ക് പുറത്ത്. കൃഷി നടത്തുവാന്‍ ഉണങ്ങിയതും പാഴ് മരങ്ങളുടെ ചില്ലകളും മുറിക്കുവാന്‍ യൂണിയന് നേതാവ് ഇടപെട്ട് തന്റെ ഇഷ്ടക്കാരന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് കാരാര്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ഫാം യൂണിയന് എ.ഐ.റ്റി.യു.സി. നേതാവ് അവധിയെടുത്ത്് തടി വെട്ട് ആരംഭിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കൃഷിവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ യൂണിയന് നേതാവിന്റെ പങ്ക് പുറത്ത് വന്നതോടെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം തുടങ്ങി.
കൃഷിത്തോട്ടത്തിലെ പറക്കിത്താനം മല വെട്ടിവെളിപ്പിക്കുവാന് യൂണിയന് നേതാവിന്റെ നേതൃത്വത്തില്‍ പണികള്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഇവ പുറം ലോകം അറിയുന്നത് മാധ്യമ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു. തൊഴിലാളിനേതാവ് തന്നെ മരം മുറിക്കുന്നതിനാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ഉദ്യോഗസ്ഥ തല പിടിപ്പുക്കോടാണ് മരങ്ങള്‍ ഈ രീതിയില്‍ വെട്ടി മുറിക്കുവാന്‍ കാരണമായി പറയുന്നത്.
ആഴ്ചകളായായി ഇവിടെ മരം മുറിക്കല്‍ നടക്കുന്നതായി തൊഴിലാളികളിലെ ചിലര്‍ തന്നെ ഭരണകക്ഷിനേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും നേതാക്കള്‍ കേട്ട ഭാവം നടിച്ചില്ല. പറക്കിത്താനം മലയില്‍ പത്ത് ഏക്കറോളം വരുന്ന സ്ഥലം കുറെ വര്‍ഷങ്ങളായി തിരിശു കിടക്കുകയായിരുന്നു. കൃഷിവകുപ്പ് അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഇവിടെ ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ നടപടികള്‍ സ്വീകരിച്ചതിന്റെ പിന്നാലെയാണ് വിവാദമായ മരം മുറിക്കല്‍ ആരംഭിച്ചത്.
മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ കരാര്‍ എടുക്കുകയും ഇതിന്റെ മറവില്‍ വന്‍ മരങ്ങള്‍ അടക്കം ചുവടോടെ വെട്ടിമാറ്റിയതും വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുവാന്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കൃഷിവകുപ്പില്‍ നടന്ന അഴിമതി അന്വേഷിക്കുവാന്‍ ഇതേ വകുപ്പിലെ ഉദ്യോഗസ്ഥനെ നിയോഗിച്ചതാണ് ചോദ്യം ചെയ്യപ്പെടുന്നത്. മരം മുറിക്കലും ഇതിന്റെ വില വിവരവും ശേഖരിക്കുവാന്‍ ഫോറസ്റ്റ് തല അന്വേഷണം വേണമെന്ന നിലപാടിലാണ് പരിസ്ഥിതി സംഘടനകളും ഇതരരാഷ്ട്രീയ സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: