കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭാ നവീകരണ പ്രസ്ഥാനങ്ങള്‍ സംയുക്ത സമരത്തിന്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദുഃഖ വെള്ളിയാഴ്ച എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് കുരിശുസമരം നടത്താനാണ് പരിപാടി.
സഭയ്ക്ക് കീഴിലുള്ള ചെറുതും വലുതുമായ നവീകരണ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രാവിലെ 10.30 മുതല്‍ കുരിശുപിടിച്ച് സമരം നടത്തും. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്ക് കോടികള്‍ നഷ്ടമാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടാണ് സമരം.
വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചതിനാല്‍ പരസ്യ പ്രതിഷേധത്തില്‍ നിന്ന് പുരോഹിതര്‍ മാറി നില്‍ക്കുകയാണ്. ഇത് കര്‍ദ്ദിനാളിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈസ്റ്ററിനുശേഷം കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി രംഗത്തുവരാനാണ് പുരോഹിതരുടെ നീക്കം.
ഭൂമി ഇടപാട് വിഷയം പരിഹാരത്തിലേക്ക് നീങ്ങുകയാണെന്ന് കര്‍ദ്ദിനാള്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് നടന്ന ഓശാനപ്പെരുന്നാളിനിടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനുശേഷമാണ്, വിശുദ്ധവാര സമയത്ത് പ്രതിഷേധിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തി പുരോഹിതര്‍ താത്കാലികമായി പ്രതിഷേധം വേണ്ടെന്ന് വെച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്നുണ്ട്. കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേചെയ്തിരുന്നു. ഈ കേസാണ് വീണ്ടും പരിഗണിക്കുന്നത്.
ഇതുകൂടി അറിഞ്ഞശേഷമേ പുരോഹിതര്‍ മറ്റു നടപടിയിലേക്ക് നീങ്ങൂ. കര്‍ദ്ദിനാളിനെ നീക്കണമെന്ന അഭ്യര്‍ത്ഥന വത്തിക്കാന്‍ പ്രതിനി ധികളോട് പുരോഹിതര്‍ നേരത്തെ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: