കോഴിക്കോട്: അഴിമതിയെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ പിളര്‍പ്പ്. അഴിമതി ചൂണ്ടിക്കാട്ടിയ വിഭാഗം ഐഎന്‍എല്‍(ഡെമോക്രാറ്റിക്) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ഏപ്രില്‍ 23 ന് കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാപക നേതാവും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. കെ. അലവി ഏഴ് മാസം മുമ്പ് രാജിവെച്ചിരുന്നു. തുടര്‍ന്ന് അലവിയുടെ നേതൃത്വത്തില്‍ രൂപം നല്കിയ സേട്ട് സാഹിബ് സാംസ്കാരിക വേദിയാണ് പുതിയ പാര്‍ട്ടിയാകുന്നത്.
പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പേരില്‍ സാംസ്കാരിക സൗധം നിര്‍മിക്കുമെന്ന് പറഞ്ഞ് കോടികള്‍ പിരിച്ചെടുത്തുവെന്ന് പുതിയ വിഭാഗം ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കൊണ്ട് കോഴിക്കോട് പ്രതീകാത്മകമായ തറക്കല്ലിടല്‍ നടത്തി.
നാല് വര്‍ഷം പൂര്‍ത്തിയായിട്ടും സാംസ്കാരിക സൗധത്തിനാവശ്യമായ സ്ഥലം പോലുമെടുക്കാതെ നേതാക്കള്‍ വഞ്ചന കാണിച്ചു. സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂര്, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, പി. സാലിം, പി.കെ. മൊയ്തുണ്ണി തൃശ്ശൂര്‍, പി.കെ. സുലൈമാന്‍, കരീം കല്ലേരി, മുസ്തഫ വെള്ളിമാടുകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: