കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ തുടരുന്ന മനോദുഃഖമാണ് ഈ കത്തെഴുതുവാന്‍ പ്രേരണ നല്‍കിയത്. ആ പ്രേരണക്ക് ‘ജന്മഭൂമി’യും മുഖ്യപങ്ക് വഹിച്ചിരിക്കുന്നു.
എന്റെ അടുത്ത ബന്ധുവായ വനിതയും അവരുടെ ഭര്‍ത്താവും 16 വര്‍ഷമായി അമേരിക്കന്ഐക്യനാടുകളിലാണ്. അവര്‍ക്ക് വ്യത്യസ്ത കാലയളവില്‍ മൂന്നു ആണ്മക്കളുണ്ടായി. ഇപ്പോള്‍ ആ കുട്ടികള്‍ക്ക് 14, 10, 6 വയസ്സാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തുന്ന ആ കുടുംബാംഗങ്ങള്‍ തങ്ങളുടെ ബന്ധുക്കളോട് ആശയവിനിമയം നടത്തുമ്പോള്‍ ബന്ധുക്കള്‍ ആശ്ചര്യഭരിതരായിത്തീരുന്നു. അതിനുള്ള കാരണം വേറൊന്നുമല്ല, ജനനം മുതല്‍ അമേരിക്കയില്‍ വളരുകയും ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്ന ആ കുട്ടികള്‍ മാതൃഭാഷയില്‍ സരളമായി സംസാരിക്കുന്നത് കേട്ടുനില്‍ക്കുമ്പോഴാണ് ഇവിടത്തെ അവരുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ആശ്ചര്യമുണ്ടാകുന്നത്. മാതൃഭാഷ അനായാസമായി ഉപയോഗിക്കുവാന്‍ ആ കുട്ടികളെ സജ്ജമാക്കിയത് അവരുടെ മാതാപിതാക്കളാണെന്ന് നിസ്സംശയം അനുമാനിക്കാവുന്നതാണ്.
എന്നാല്‍ കേരളത്തില്‍ ജനിച്ച്, വിദ്യാഭ്യാസം ചെയ്ത കുട്ടികള്‍, സംഭാഷണത്തിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പദങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ സ്വമാതൃഭാഷയോടു കാണിക്കുന്ന ഈ അവഗണനയ്ക്ക് കാരണക്കാര്‍ അവരുടെ മാതാപിതാക്കളും വിദ്യാലയങ്ങളിലെ അവരുടെ അധ്യാപകരും ആണെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ‘ഞായര്‍, തിങ്കള്‍…ശനി’ എന്നതിനു പകരം, ‘സണ്‍ഡേ, മണ്‍ഡേ…സാറ്റര്‍ഡേ’ എന്നും, ‘പത്തുമണി, പതിനൊന്നു മണി’ എന്നതിനു പകരം ‘ടെന്‍ ഒ ക്ലോക്ക്’, ‘ഇലവന് ഒ ക്ലോക്ക്’ എന്നുമാണ് കുട്ടികള്‍ സംസാരത്തിനിടയില്‍ ഉച്ചരിക്കുന്നത്. മാതാപിതാക്കളും ഇതേ രീതിയാണ് അനുകരിച്ചുവരുന്നത്. ‘ഭാര്യ, ഭര്‍ത്താവ്’ എന്നീ പദങ്ങള്‍ ദുര്‍ലഭമാകുകയും ‘വൈഫ്, ഹസ്ബെന്ഡ്’ എന്നിവ സുലഭമാകുകയും ചെയ്തിരിക്കുന്നു.
സ്വന്തം മാതൃഭാഷയെ ഒരിക്കലും അവഗണിക്കരുതെന്നും, സ്വമാതൃഭാഷക്കാരോടു മാതൃഭാഷയില്‍ മാത്രമേ സംസാരിക്കാവൂവെന്നും സ്നേഹത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക മാത്രമല്ല , മാതാപിതാക്കളും അധ്യാപകരും മാതൃഭാഷാ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ചെയ്താലേ, കേരളത്തില്‍ത്തന്നെ മലയാളഭാഷയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉന്നതസ്ഥാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കൂ.
മുകളില്‍ കുറിച്ച കാര്യങ്ങള്‍ എഴുതുവാനുള്ള പ്രേരണ ജന്മഭൂമിയില് മാര്‍ച്ച് 20 ന് പ്രസിദ്ധീകരിച്ച ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രസ്താവനയും അതിനു പിറ്റേ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ആണ്.
മലയാളഭാഷയ്ക്ക് പ്രാമുഖ്യം നല്‍കാനുള്ള വേറൊരു ശ്രമവും നടത്തേണ്ടതുണ്ട്. നമ്മുടെ വീട്, വിദ്യാലയ-വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്ക്കു മുന്പില് എഴുതിവയ്ക്കുന്ന നാമഫലകങ്ങളില്‍ (നെയിംബോര്‍ഡുകള്‍) മലയാള ഭാഷയ്ക്ക് പ്രാമുഖ്യം നല്‍കാനുള്ള ശ്രമമാണ് ഇവിടെ ലക്ഷ്യമിടുന്നത്. സ്വമാതൃഭാഷാസ്നേഹികളുടെ കണ്ണീര് സ്ഥായിയായി ഇല്ലാതാക്കാന്‍ ജന്മനാ മലയാളികള്‍ മാത്രമല്ല, മലയാളഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന കേരളീയരായ ‘അമലയാളികളും’ ഏറെ പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: