തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് പരസ്യനികുതി വരുമാനം വര്‍ദ്ധിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ അറിയിച്ചു.
2016-17ല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ ഇനങ്ങളില്‍ 10.41കോടി രൂപ ശേഖരിച്ചു. ഇതിനു മുമ്പ് 4.03കോടി രൂപ മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭ്യമായിട്ടുള്ളൂ. എന്നാല്‍ വിനോദ നികുതിയിലുണ്ടായ കുറവ് കണക്കിലെടുത്ത് ബജറ്റില്‍ 133 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള മുഴുവന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളെയും ഒരു കുടുക്കീഴില് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാന്‍ എന്ന സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
കടലില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ശുചിത്വസാഗരം പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുറമുഖങ്ങളില്‍ ഒരുക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകളില്‍ സംസ്ക്കരിച്ച് റോഡ് നിര്‍മ്മാണങ്ങളില്‍ ഉപയോഗിക്കും. ഇതിന്റെ ഭാഗമായി നീണ്ടകര തുറമുഖത്ത് ക്ലീന്‍ കേരള കമ്പനിയുടെ മേല്‍നോട്ടത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ശുചിത്വമിഷന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: