തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. മൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോള്‍ എഴുപത്തയ്യായിരം രുപവരെയാണ് അനുവദിക്കുന്നത്.
അഞ്ച് കുടിവെളള വിതരണ പദ്ധതികള്‍
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെളള വിതരണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരൂമാനിച്ചു. കുഞ്ഞിമംഗലം ചെറുതാഴം (കണ്ണൂര്‍ – 44 കോടി രൂപ), മുവാറ്റുപുഴ പൈങ്ങോട്ടൂര്‍ (23 കോടി), കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തംപതി (29 കോടി), പെരുമാട്ടി, പട്ടണച്ചേരി, എലപ്പുളളി, നല്ലേപ്പളളി (25 കോടി), അമ്പലപ്പാറ (10 കോടി).
മറൈന്‍ ആംബുലന്‍സുകള്‍
കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ നിന്ന് 3 മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മ്മിച്ചു വാങ്ങാന്‍ തീരുമാനിച്ചു. ഇതിന് 18.24 കോടി രൂപ ചെലവ് വരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പൊളിറ്റിക്കല്‍ പെന്ഷന്
പാലിയം ഈശ്വരസേവ ട്രസ്റ്റിന് 11 അക്കൗണ്ടുകളിലായി നല്‍കിവരുന്ന പൊളിറ്റിക്കല്‍ പെന്ഷന് 1000 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പദ്ധതികള്‍ക്ക് വേണ്ടി രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ പേരില്‍ എഴുതി നല്കുന്ന ദാനാധാരങ്ങള്‍ക്ക് രജിസ്ട്രേഷന് ഫീസ് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.
വി. രതീശന് അധിക ചുമതല
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് നഗരകാര്യവകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്കാന് തീരുമാനിച്ചു. അവധികഴിഞ്ഞ് വന്ന നവജോത് ഖോസയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ആയൂഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലയും അവര്‍ക്കുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: