ന്യൂദൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഒപ്പ് ശേഖരണം കോണ്‍ഗ്രസ് ശക്തമാക്കിയതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് കോഴയിലുള്ള ആരോപവും ചീഫ് ജസ്റ്റീസിനെതിരേ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തുകയും ചെയ്തതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ ഇംപീച്ച് പ്രമേയത്തിനുള്ള നടപടികള്‍ തുടങ്ങിയത്.
ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ കഴിഞ്ഞാഴ്ച യോഗം ചേര്‍ന്നിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭാഷകനുമായ കപില്‍ സിബല്‍ തുടങ്ങിയവരെ കൂടാതെ എന്‍സിപി അംഗങ്ങളും പ്രമേയത്തില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇടതു പാർട്ടികളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്.
ഇംപീച്ച്മെൻറ് സംബന്ധിച്ച കരടു രേഖ പ്രതിപക്ഷ കക്ഷികൾക്ക് അയച്ചു കൊടുത്തതായും വാര്‍ത്തയുണ്ട്. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തു വന്നതിന്റെ ചുവടുപിടിച്ചാണ് കോൺഗ്രസ് ഇംപീച്ച്മെൻറ് നീക്കവുമായി മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് രാഷ്ട്രീയമായ നീക്കമായിരുന്നുവെന്ന ആരോപണവുമുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നീക്കം സംശയം ഉയർത്തുന്നുണ്ട്.
അതേസമയം കോൺഗ്രസ് നീക്കം ജുഡീഷ്യറിയെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പ്രസക്തിയുള്ള ചില കേസുകളിൽ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി നിർത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: