ന്യൂദല്‍ഹി: ഗാന്ധിവധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്നാവിസ് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
കേസ് വീണ്ടും അന്വേഷിക്കാനുളള സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. നാഥുറാം ഗോഡ്സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന മൂന്നു വെടിയുണ്ടകളല്ല, മറ്റൊരാളുടെ തോക്കില്‍ നിന്നുള്ള നാലാമത്തെ വെടിയേറ്റാണു ഗാന്ധിജി മരിച്ചതെന്നാണു ഫട്നാവിസിന്റെ വാദം.
എന്നാല്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാമതൊരു വ്യക്തിയില്ല, നാലാമത്തെ വെടിയുണ്ടയുമില്ല. അതിനാല്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ശരണ്‍ റിപ്പോര്‍ട്ട് നല്കി. ഫോഴ്സ് 136 എന്ന ചാരസംഘടനയാണു വധത്തിനു പിന്നിലെന്നും കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ബ്രിട്ടന് സ്വാധീനം ചെലുത്തിയെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
ഗാന്ധിവധം അന്വേഷിച്ച ജെ.എല്‍.കപൂര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും വിചാരണക്കോടതിയിലെ രേഖകളുമുള്‍പ്പെടെ പരിശോധിച്ചെന്നും ഹര്‍ജിക്കാരന്റെ വാദത്തില്‍ അടിസ്ഥാനമില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: