ആദ്യത്തെ എഞ്ചിന് ഇല്ലാത്ത സെമിഹൈ സ്പീഡ് ട്രെയിന്‍ പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇന്റര്‍സിറ്റി യാത്രകള്‍ക്കായിട്ടാണ് റെയിൽവെ ആകർഷണീയമായ ട്രെയിൻ 18 എന്ന് കോഡുള്ള ട്രെയിൻ പുറത്തിറക്കുന്നത്. ആഡംബരം നിറഞ്ഞ് നിൽക്കുന്ന ഈ ട്രെയിൻ അക്ഷരാർത്ഥത്തിൽ യാത്രികരെ ആകർഷിക്കുമെന്നതിൽ സംശയമില്ല.
ശതാബ്ദി എക്സ്പ്രസിനു പകരമായിട്ടായിരിക്കും ട്രെയിന്‍ 18 ട്രെയിന്‍ സർവ്വീസ് ആരംഭിക്കുക. മെയ്ക് ഇന്‍ ഇന്ത്യ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ഇന്ത്യയിലാണ് ട്രെയിന്‍ 18ന്റെ നിര്‍മാണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്നു ട്രെയിനിന്റെ നിര്‍മാണം.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാന്‍ കഴിയുന്നവയാണ് ഇത്തരം ട്രെയിനുകള്‍. കുറഞ്ഞ സ്പീഡില്‍ നിന്നും വളരെ പെട്ടന്ന് തന്നെ വലിയ വേഗതയിലേക്കെത്താന്‍ ഈ ട്രെയിനു കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 180 കിലോമീറ്റര്‍ സ്പീഡില്‍ വരെ ട്രെയിന്‍ ഓടിച്ച് പരീക്ഷണം നടത്തിക്കഴിഞ്ഞു. 16 കോച്ചുകളാണ് ട്രെയിനിന് ആകെ ഉള്ളത്. ഇതില്‍ 2 എണ്ണം എക്സിക്യൂട്ടീവ് വിഭാഗത്തിലും 14 എണ്ണം നോണ്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലുമാണുള്ളത്.
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ബേസ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. ചെയര്‍ കാര്‍ മോഡലിലാണ് സീറ്റുകളുടെ നിര്‍മാണം. 56 യാത്രക്കാര്‍ക്ക് എക്സിക്യൂട്ടീവിലും 78 പേര്‍ക്ക് നോണ്‍ എക്സിക്യൂട്ടീവിലും ഒരേ സമയം യാത്ര ചെയ്യാം.
മറ്റു ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായ ജനാലകളും ഇതിന്റെ പ്രത്യേകതയാണ്. ട്രെയിനിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനുകളും തികച്ചും പുതുമ ഉള്ളതാണ്. ഓരോ യാത്രക്കാരനും വൈഫൈ സൗകര്യവും ഇതിനുള്ളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ഡോറുകളും ഫുട്സ്റ്റെപ്പുകളും ട്രെയിന്‍ 18ന്റെ മറ്റൊരു പ്രത്യേകതയാണ്.
ഓട്ടോമാറ്റിക് ഇന്റര്‍ കണക്ടിങ് ഡോറുകളും വിശാലമായ കണക്ടിങ് ഏരിയയും യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ നടക്കുവാന്‍ സഹായിക്കുന്നു. കോച്ചുകളെ ചേര്‍ക്കുന്ന ഓരോ സ്ഥലവും പൂര്‍ണമായും സീല്‍ ചെയ്തിരിക്കുന്നു. അംഗവൈകല്യമുള്ള യാത്രക്കാര്‍ക്കു വേണ്ടി വീല്‍ചെയര്‍ കാര്‍ സൗകര്യവും ലഭ്യമാണ്.
ബയോ വാക്വം ടോയ്ലറ്റുകളാണ് ട്രെയിന്‍ 18ന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും മികച്ച അത്യന്താധുനിക സൗകര്യങ്ങളാണ് ഇതിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നത്. റബ്ബര്‍ ഫ്ളോറിങ് ആണ് തറയില്‍ നല്‍കിയിരിക്കുന്നത്. ജനാലകള്‍ക്ക് സമീപം എനര്‍ജി എഫിഷ്യന്റ് എല്‍ഇഡി ലൈറ്റുകളും നല്കിയിരിക്കുന്നു.
ട്രെയിന്‍ 18ന് രണ്ട് വശത്തും ഡ്രൈവിങ് ക്യാബിനുകളുണ്ട്. ആയതിനാല്‍ എഞ്ചിന് റിവേഴ്സ് ചെയ്യേണ്ടെന്നതും ഇവയുടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ലഗേജ് റാക്കിനുള്ളിലും ധാരാളം സ്ഥലം ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാഗുകള്‍ തിക്കി ഞെരുക്കി വയ്ക്കേണ്ട സാഹചര്യം വരുന്നില്ല. ഈ വര്‍ഷം ജൂണ്‍ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും. എന്തായാലും ട്രെയിൻ 18 ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നതിൽ സശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: