ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കീഴാറ്റൂര്‍ വിഷയത്തില്‍ പറയാനുള്ളതെല്ലാം നേരത്തെ വിശദമാക്കിയതാണെന്നും അതിനാല്‍ അതൊന്നും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജലപാത പദ്ധതി ഉള്‍പ്പെടെ അഞ്ചു വിഷയങ്ങളാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. ദേശീല ജലപാത കോഴിക്കോട് നിന്ന് ഹോസ്ദുര്‍ഗ് വരെയും കൊല്ലം മുതല്‍ കോവളം വരെയും നീട്ടാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രിയില്‍ നിന്നും അനുഭാവപൂര്‍വ്വമായ സമീപനമാണുണ്ടായതെന്നും, ഇതോടൊപ്പം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വിഷയവും ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ 59 പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കിലും മൂന്നെണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. 192 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും 18 കിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് അംഗീകാരം കിട്ടിയത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ദേശീയ ജലപാതയുടെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, ഇക്കാര്യങ്ങള്‍ വിശദമാക്കിയ നിവേദനങ്ങള്‍ അദ്ദേഹത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ച പോസീറ്റിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബഹുജന സമരം ശക്തമായതോടെ മുഖ്യമന്ത്രിയുടെ ദല്‍ഹി യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റെല്ലാ ബദല്‍ മാര്‍ഗ്ഗങ്ങളും ഇല്ലാതായാല്‍ മാത്രമേ ആകാശപ്പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് സമരരംഗത്തുള്ള വയല്‍ക്കിളികളുടെ നിലപാട്. ആകാശപ്പാതയോട് ദേശീയപാതാ അതോറിറ്റിയും അനുകൂലമല്ല. ആദ്യം പരിഗണിച്ച ചില പ്ലാനുകള്‍ വീണ്ടും ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: