ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ഹോംകോയുടെ വാഹനത്തില്‍ മദ്യം കടത്തിയ സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ നേതൃത്വം നല്കിയ ഉന്നത എക്സൈസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു. മദ്യവുമായി പിടികൂടിയവരെ വിട്ടയച്ചതില്‍ കീഴ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി ഉന്നതനെ സംരക്ഷിക്കുന്നതില്‍ എക്സൈസ് ജീവനക്കാര്‍ക്കും അമര്‍ഷമുണ്ട്.
വാഹനത്തില്‍ മദ്യക്കടത്ത് നടക്കുന്നു എന്ന വിവരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കലവൂരില്‍ വെച്ച് ഹോംകോ വാഹനവും, ഡ്രൈവറേയും, ക്ലീനറേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ സെല്ലില്‍ 13 മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുകയും, വാഹനത്തില്‍ മാഹിയില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന മദ്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പ്രതികളെ വിട്ടയയ്ക്കുകയും, വാഹനത്തില്‍ നിന്നും മദ്യം കണ്ടെത്താനായില്ല എന്ന നിലപാടിലേക്ക് എക്സൈസ് എത്തുകയായിരുന്നു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവരുകയും, എക്സൈസ് കമ്മീഷണര്‍ക്ക് പരാതി പോകുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം സംഭവത്തെ കുറിച്ച് അന്വേഷിച്ചു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച ഉന്നതോദ്യേഗസ്ഥന് തന്നെ കേസ് ഒതുക്കി തീര്‍ത്ത് പ്രതികളെ വിട്ടയയ്ക്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി് ഉത്തരവിറക്കുകയും, ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ കീഴുദ്യോഗസ്ഥരെ സ്ഥംമാറ്റിയ നടപടിയില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്.
കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും കുറ്റകാരായ ഉന്നത ഉദ്യോഗസ്ഥനടക്കമുള്ളവരെ സസ്പെന്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുന്‍ എംഎല്‍എ എ. എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: