മുഹമ്മ: കുട്ടനാട്ടില്‍ നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ട് അടിയന്തരമായി തുറക്കണമെന്ന് സംയുക്ത വേമ്പനാട് കായല്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന രാസ കീടനാശിനികള്‍ കലര്‍ന്ന ജലവും നഗര മാലിന്യങ്ങളും ഹൗസ്ബോട്ടുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളും കലര്‍ന്ന് കായല്‍ മലിനമായിരിക്കുകയാണ്.
കൂടാതെ പോളപായല്‍ ചീഞ്ഞഴുകിയ നിലയിലാണ്. ഇത് മൂലം കറുത്ത കക്കാ പ്രജനനം തടസ്സപ്പെട്ടു. കക്കയുടെ പ്രജനനം നടക്കണമെങ്കില്‍ കായല്‍ ജലത്തില്‍ എട്ട് പിപിടി മുതല്‍ 14 പിപിടി വരെ ഉപ്പ് ജലം കലരണം. ബണ്ട് അടച്ചതുമൂലം ഉപ്പ് വെള്ളം കയറാത്ത അവസ്ഥയാണ്. മത്സ്യ – കക്കാ തൊഴിലാളികളുടെ ഏക ആശ്രയമായ കറുത്ത കക്കായുടെ പ്രജനനം നടക്കാത്തത് മൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പട്ടിണി കിടക്കേണ്ടിവരും.
കക്കയുടെ പുനരുല്‍പ്പാദനം നിലനിര്‍ത്താന്‍ ബണ്ടിന്റെ ഷട്ടര്‍ എത്രയും വേഗം തുറക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. വി.പി മനോഹരന് അദ്ധ്യക്ഷത വഹിച്ചു. കെ.എം പൂവ്, രാജേന്ദ്രന് അമ്പലക്കടവ്, കൈലാസന് ഷണ്മുഖം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: