ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ ഫേസ്ബുക്കിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. ഏപ്രില്‍ ഏഴിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് നോട്ടീസ് അയച്ചത്.
ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്കയോ മറ്റ് കമ്പനികളോ ചോര്‍ത്തിയിട്ടുണ്ടോ?, ചോര്ത്തിയെങ്കില് എന്തിനാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ചത്?, ഫേസ്ബുക്കോ അനുബന്ധ കമ്പനികളോ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ?, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് കമ്പനി സ്വീകരിച്ചിട്ടുള്ളത്?, പുറത്തുള്ള ഒരു കമ്പനി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ എന്തെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് മന്ത്രാലയം ഫേസ്ബുക്കിനോട് ആരാഞ്ഞിരിക്കുന്നത്.
കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ 2007 മുതല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്ലിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കേരളത്തിന് പുറമേ, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ‘ജിഹാദി’നോടുള്ള പ്രതികരണങ്ങളാണ് കമ്പനി തേടിയത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കാന്‍ വെയ്ലി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: