ഉഷ്ണരശ്മികള്‍ ഉതിര്‍ത്തുകൊണ്ട് ഉത്കൃഷ്ട സൂര്യന് ഉച്ചരാശിയെ പ്രാപിച്ചു. വേദിയിലെ ഉക്തിവൈചിത്ര്യം ഉടന്‍ ഉച്ചഭാഷിണിയാകും. കവിത്വം കവിഞ്ഞൊഴുകും; ചര്‍വ്വിതചര്‍വ്വണ ചമല്‍ക്കരണം ചടുലമാകും!
കൊടുത്തു ഞാന്‍, അവന് എനിക്കിട്ടു രണ്ട് എന്ന മാതിരിയാണ് കവിയുടെ സ്ഥായിയായ മുക്തകണ്ഠ കണ്ഠക്ഷോഭം. മൈക്ക് വിഴുങ്ങിയാല്‍ പിന്നെ പ്രതിഭയില്‍ നിന്ന് ഇമ്മാതിരിയുള്ള വാഗ്വിലാസങ്ങളാണ് അനര്‍ഗ്ഗളം ബഹിര്‍ഗമിക്കുക. സദസ്സുകണ്ടാല്‍ ഝടിതിയില്‍ അത്യന്താധുനികത്തിന്റെ ലഹരി സര്‍ഗ്ഗാത്മകന്റെ തലയ്ക്കു പിടിക്കും. പിന്നെ ലക്കും ലഗാനുമുണ്ടാവില്ല. കല കേവലം കലയ്ക്കുവേണ്ടിയല്ല, കൊലയ്ക്കുവേണ്ടിയാകുന്നു എന്നു വിചിന്തിക്കുന്ന ഒരു പുരോഗമനപക്ഷക്കാരനാണ് പദ്യകാരന്‍. കായിക സാഹിത്യാദികളുടെ കാര്യത്തിലും വിരുദ്ധമായൊരു നിലപാടില്ല. സാമൂഹ്യപ്രതിബദ്ധത കാവ്യകര്‍മ്മിക്ക് ദൗര്‍ബ്ബല്യമായാല്‍ എന്തു ചെയ്യാം? വേദിയിലെ ഇതര ബുദ്ധിജീവികള്‍ തന്നോളം വരില്ലെന്ന് ക്രാന്തദര്‍ശിക്ക് ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇക്കാലത്ത് സര്‍ഗ്ഗശേഷിയെ സ്വയം വിപണനം ചെയ്താലേ ലാഭമുണ്ടാവൂ. ഇല്ലെങ്കില്‍ സാധനം എടുക്കാച്ചരക്കായി പണ്ഡിതന്റെ പണ്ടകശാലയില്‍ കെട്ടിക്കിടക്കും!
സൃഷ്ടി വൈഭവത്തെക്കാള്‍ കവിതക്കാരന്റെ സഹയാത്രികരെ വിഖ്യാതരാക്കിയത് അവരുടെ പ്രതികരണവൈദഗ്ദ്ധ്യമാണ്. കശ്മലരെ പിന്തള്ളണമെങ്കില്‍ സര്‍വ്വത്തിലും വിനാശകരമാംവിധം തലങ്ങും വിലങ്ങും ഇടപെടണം. ഉള്ളിലെ വ്രണങ്ങള്‍ വികാരപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഛന്ദശ്ശാസ്ത്രിക്ക് അന്യവികാരങ്ങളെ വ്രണപ്പെടുത്തണം. പ്രത്യയശാസ്ത്രപരമായ ശീലഗുണം! ശ്രദ്ധേയനാകാന്‍ സാഹിത്യകാരനും അഭികാമ്യം രചനയല്ല സാഹസികതയാണ്. അക്ഷരവാണിജ്യത്തേക്കാള്‍ പുഷ്കലമാവുക സംസാരവാണിഭമാണെന്ന് പാണ്ഡിത്യന്‍ പഠിപ്പിച്ചിരിക്കുന്നു.
ഭൂരിപക്ഷത്തിനും ഏക വിശ്വാസം ദൈവത്തെയാകുന്നു. നാസ്തികര്‍ പോലും സാഹിത്യസാംസ്കാരികന്മാര്‍ ഉള്‍പ്പെടെയുള്ള ഇതര പ്രതിഭാസങ്ങളെ അത്യന്തം അവിശ്വസിക്കുന്നു. ദാര്‍ശനികരായതോ നിത്യദര്‍ശിതരായ ബുദ്ധികൂര്‍മ്മികളുടെ അപാര അപരാധം! കാവ്യമീമാംസകന്‍ ചിന്താക്രാന്തനായി.
പശുപാലകരെ തൊട്ട് പേരുകേട്ട രാജ്യപാലകരെ വരെ തന്റെ അപരന്മാര് വിധത്തിലും തരത്തിലും വിമര്‍ശിച്ചു കഴിഞ്ഞു. ഇനി തന്റെ വക പൂരപ്പാട്ട് കൂടിയായാല്‍ ആവര്‍ത്തന വിരസതകൊണ്ട് ശ്രോതാക്കള്‍ ചെവി പൊത്തും. വേറിട്ട വഷളത്തം കാച്ചിപ്പൊരിച്ചാലേ സമകാലീന ജനത നമ്മെ ശ്രദ്ധിക്കൂ. വ്യതിരിക്തത അഥവാ വിപരീതത്വമാണ് വൈശിഷ്ട്യം. കുലീനതയെക്കാള്‍ മികവ്, നിറവ്, തികവ് അസാമാന്യതയ്ക്കാകുന്നു. അക്ഷരാഭ്യാസി അന്തര്‍ഗ്ഗതം തുടര്‍ന്നു: പക്ഷേ, ആവശ്യമുള്ള അവസരങ്ങളില്‍ ബുദ്ധി ക്രിയാത്മകമായി പ്രവര്‍ത്തിക്കില്ല. ബുദ്ധിജീവികളുടെ ഏക ന്യൂനത, അപര്യാപ്തത ബൗദ്ധികമായ ഈ മന്ദതയാണ്. എങ്കിലും മൂഢത വൈഭവജീവികളുടേതാകുമ്പോള്‍ ആഘോഷിക്കപ്പെടുന്നതേ ഭാഗ്യം.
ദൈവമേ, എന്തെങ്കിലും ഒരുപായം മമ ശിരസ്സിങ്കല്‍ ഉദിക്കണേ. നിരീശ്വരവാദി നിരൂപമന്‍ നിതാന്തം പ്രാര്‍ത്ഥിച്ചു. വിമര്‍ശിക്കുന്ന വിമതനെ വഞ്ചിക്കാന്‍ മാത്രം വിപ്ലവവേഷക്കാരനല്ലല്ലോ വിശ്വവ്യാപി എന്ന രഹസ്യ വിശ്വാസക്കാരനായിരുന്നു അവിശ്വാസവിദ്വാന്‍.
ശ്രീഘ്രം കവിപുംഗവന്റെ മസ്തകത്തില്‍ മൂളയുദിച്ചു: ഹായ് കിട്ടിപ്പോയി; ദൈവത്തെ തന്നെ പൂശാം ! തികച്ചും നവീനമായ നൂതനമായ വിമര്‍ശനമാവും അത്. സമസ്ത ശ്രോതാക്കളും ശ്രദ്ധിക്കും. അവര്‍ പ്രതികരിക്കും. ഭാഗ്യമുണ്ടെങ്കില്‍ കേള്‍വിക്കാരില്‍നിന്ന് നല്ല ചുട്ടപെടയും കിട്ടും. സ്വമേധയാ സ്വരൂപിക്കുന്ന താഡനമാണ് ഉദ്ദിഷ്ടഫലപ്രാപ്തിക്ക് അഭംഗുരം പ്രയോജനപ്പെടുക. സര്‍വ്വ മാദ്ധ്യമങ്ങളിലും ഇനി നോം ഒരു നിറസാന്നിദ്ധ്യമാകാന്‍ പോകയാണ്. കേള്‍വികേട്ട ഒരു സാംസ്കാരിക നായകനാവാന്‍ ഇതുതന്നെ എളുപ്പവിദ്യ. ദൈവമേ, എല്ലാം മംഗളമായി കലാശിച്ചാല്‍ അങ്ങേക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി. സോഷ്യലിസ്റ്റുകളെപ്പോലെ അത്യാഗ്രഹിയല്ല ഭവാനെന്നറിയാം; കാല്‍മാര്‍ക്സുകളെപ്പോലെ ധന്യമായ ജീവിതം നയിപ്പോനും! ചങ്കില് കവനന്‍ മണിയടി പരീക്ഷിച്ചു.
അവതാരക ക്ഷണിച്ചപ്പോള്‍ കവീന്ദ്രന് ഉച്ചഭാഷിണിക്ക് മുമ്പില്‍ വന്ന് സദസ്സിനെ ഉച്ചൈസ്തരം അഭിസംബോധന ചെയ്തു:
”സഖാക്കളേ, മേലില്‍ ഇത്തരം യോഗങ്ങളെ ഈശ്വര പ്രാര്‍ത്ഥനകൊണ്ട് മലിനപ്പെടുത്തരുത്. നിര്‍ബന്ധമാണെങ്കില്‍ എന്റെ ‘പീഡനം’- എന്ന കവിത ചൊല്ലിക്കൊണ്ട് പരിപാടി ആരംഭിച്ചോളൂ…’-‘-
ഇത്രയും പറഞ്ഞശേഷം കവിശ്രേഷ്ഠന് സദസ്സിനെ സൂക്ഷിച്ചുനോക്കി. ആദ്യഘട്ടത്തിലേ സദസ്യര്‍ പ്രതികരിക്കുമെന്നും തുടര്‍ന്നവര്‍ തന്നെ പീഡിപ്പിക്കുമെന്നും അത്യന്താധുനികന് വിചാരിച്ചു. ആഗ്രഹിച്ചു. ‘പീഡനം’- എന്ന തന്റെ കവിതയെക്കുറിച്ചുള്ള പരാമര്‍ശം പോലും കേള്‍വിക്കാര്‍ക്ക് ഒരു ക്ലൂ കിട്ടിക്കോട്ടേ എന്ന സദുദ്ദേശ്യം കരുതിയിട്ടായിരുന്നു കാവ്യന്‍ ഓതിയത്.
ഒരു മൃദുമര്‍മ്മരമല്ലാതെ യാതൊരു പ്രതികരണവും പ്രേക്ഷകരില്‍ നിന്ന് ഉണ്ടാവാതായപ്പോള്‍ കവയിതാവ് അക്ഷമനും ക്ഷുഭിതനുമായി. ശബ്ദമുഖരിതമല്ലാത്ത, വായ് തുറക്കാത്ത, ഒരു വീര്‍ത്ത കവിള്‍ച്ചിരിയായിരുന്നു ആ മര്‍മ്മരമെന്ന് കാവ്യാത്മകന് തെല്ലും മനസ്സിലായില്ല. ബുദ്ധിജീവിയാകയാല്‍ പ്രേക്ഷക മര്മ്മരത്തെ സന്ദര്‍ഭോചിതമായി ഉപയുക്തമാക്കാന്‍ ആസന്ന സാംസ്കാരിക നായകന് തീരുമാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ബുജി ആക്രോശിച്ചു:
”അക്ഷോഭ്യന്മാരേ, ഇതാണ് അസഹിഷ്ണുത. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള നീചമായ അസഹിഷ്ണുത!’-‘-
ഒന്നും മനസ്സിലാകാത്ത സദസ്സ് പൂണ്ട മൗനം ഗീതകനെ കൂടുതല്‍ ക്രുദ്ധനാക്കി. ”ഇവന്മാര് എന്നെ ആക്രമിക്കാന്‍ വരുന്നേ’-‘- എന്ന് അലറിക്കൊണ്ട് മഹാകവി വേദിയില്‍ നിന്നൊരു ഓട്ടമോടി. അമ്പരന്ന സദസ്യര്‍ പരസ്പരം മൊഴിഞ്ഞു :
”പാവം, നല്ല കവിയായിരുന്നു!’-‘-
മാധ്യമക്കാര് മാത്രം കാവ്യശ്രേഷ്ഠന്‍ ഓടിയ വഴിയേ പോയി; സര്‍ഗ്ഗാത്മകതയെ പിന്തുടരേണ്ടത് മുഖ്യധാരാ ധര്‍മ്മമാകുന്നുവേ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: