കൊല്‍ക്കത്ത: മുന്‍ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ മിസോറാമിനെ നേരിടും. നിലവിലുള്ള ജേതാക്കള്‍ ബംഗാളും കര്‍ണാടകയും തമ്മിലാണ് രണ്ടാം സെമി. രണ്ട് മത്സരങ്ങളും നാളെ നടക്കും.
ഗ്രൂപ്പ് ബിയിലെ അവസാന ലീഗ് മത്സരങ്ങളില്‍ കര്‍ണാടക ഏകപക്ഷീയമായ ഒരു ഗോളിന് മിസോറാമിനെ തോല്‍പ്പിച്ചതോടെയാണ് സെമിഫൈനല്‍ ലൈനപ്പായത്. ഈ വിജയത്തോടെ കര്‍ണാടക ഗ്രൂപ്പ് ബിയില്‍ മിസോറാമിനെ പിന്തള്ളിഒന്നാം സ്ഥാനക്കാരായി. കര്‍ണാടക ജയിച്ചതോടെ ഗോവയുടെ സെമിയിലേക്കുള്ള വഴി അടഞ്ഞു. അവസാന മത്സരത്തില്‍ പഞ്ചാബിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ഗോവ സെമികാണാതെ പുറത്തായി.
മോഹന്‍ ബഗാന് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മിസോറാമിനും കര്‍ണാടകയ്ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ 74-ാം മിനറ്റില്‍ കര്‍ണാടകയുടെ എസ് രാജേഷിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോള്‍ മുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ രാജേഷ് തൊടുത്തുവിട്ട ഷോട്ട് മിസോറാമിന്റെ വലയില്‍ കയറി നിന്നു.
ഹൗറ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബിനെതിരെ ഉശിരന്‍ പോരാട്ടമാണ് ഗോവ പുറത്തെടുത്തത്. 25-ാം മിനിറ്റില്‍ ഗോവ മുന്നിലെത്തി. സ്പോട്ട് കിക്കിലൂടെ മക്ക്റോയ് പീക്സ്റ്റോയാണ് ഗോള്‍ നേടിയത്. മൂന്ന് മിനിറ്റുകള്‍ക്കുശേഷം അവര്‍ ലീഡ് ഉയര്‍ത്തി. ക്യാപ്റ്റന്‍ വിക്ടോറിനോയാണ് രണ്ടാം ഗോള്‍ കുറിച്ചത്. ആദ്യ പകുതിയില്‍ ഗോവ 2-0 ന് മുന്നില്‍ നിന്നു. 59-ാം മിനിറ്റില്‍ നെസ്റ്റര്‍ ഡിയാസ് പഞ്ചാബിന്റെ ഗോള്‍ വല കുലുക്കി. എട്ടു മിനിക്കുള്ക്കുശേഷം ഗോവയുടെ നാലാം ഗോളും പിറന്നു. ഷുബര്‍ട്ട് പെരേരയാണ് സ്കോര്‍ ചെയ്തത്.
അവസാന നിമിഷങ്ങളില്‍ പോരാട്ടം മുറുക്കിയ പഞ്ചാബ് ആശ്വാസ ഗോള്‍ നേടി. രണ്ടാം പകുതിയുടെ അധികസമയത്ത് ഗുര്ട്ജ് സിങ്ങാണ് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: