കണ്ണൂര്‍: കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന് ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വിശദമായ പദ്ധതിരേഖ അവതരിപ്പിച്ചു. 73.75 കോടിയുടെ മൊത്തം പദ്ധതി അടങ്കല്‍ തുകയില്‍ 24 കോടി നീര്‍ത്തട വികസനത്തിനും 49.75 കോടി ജവലവിഭവ പദ്ധതി നിര്‍വ്വഹണത്തിനുമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശില്‍പ്പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും ഭേദഗതികളും ഉള്‍പ്പെടുത്തി പദ്ധതിക്ക് അന്തിമരൂപം നല്‍കും. ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, സോയില്‍ സര്‍വ്വേ വകുപ്പ് അധ്യക്ഷന്‍ ജസ്റ്റിന് മോഹന്‍, ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലേഖ, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ നിസാമുദ്ദീന്‍, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്, ഹരിതകേരളം മിഷന് കണ്‍സള്‍ട്ടന്റമാരായ എബ്രഹാം കോശി, ടി.പി.സുധാകരന്, കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോമശേഖരന്‍ എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്കി. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ച ജനകീയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ജനകീയവും പ്രാദേശികവുമായ പങ്കാളിത്തം ഉറപ്പാക്കാനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും 4 പ്രാദേശിക സൊസൈറ്റികളും രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍മലയാണ് കാനാമ്പുഴയുടെ ഉത്ഭവ സ്ഥാനം. 11 കി.മീ ദൈര്‍ഘ്യമുള്ള കാനാമ്പുഴ ആദികടലായി അഴിമുഖത്താണ് എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: