കണ്ണൂര്‍: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് 15000 രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 2 ലക്ഷം രൂപ വരെ അപകടമരണ ഇന്‍ഷുറന്‍സും സൗജന്യമായി നല്കുന്ന ആവാസ് പദ്ധതിയ്ക്കായുളള എന്റോള്‍മെന്റ് നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. തിരിച്ചറിയല്‍ രേഖയായി കൂടി ഉപയോഗിക്കാവുന്ന ബയോമെട്രിക് ആവാസ് കാര്‍ഡുകളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
എന്നാല്‍ പല തൊഴിലുടമകളും തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആവാസ് കാര്‍ഡ് എടുക്കാന്‍ അനുവദിക്കാത്തതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ജില്ലയിലെ വിവിധ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളിലും എന്റോള്‍മെന്റ് ക്യാമ്പുകള്‍ നടത്തി വരുന്നുണ്ട്. കൂടാതെ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാല് മണി മുതല്‍ 7.30 വരെ സിവില്‍ സ്റ്റേഷന് അനക്സിലുളള ജില്ലാ ലേബര്‍ ഓഫീസിലും എന്റോള്‍മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തൊഴിലുടമകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0497-2700353 (ജില്ലാ ലേബര്‍ ഓഫീസ്), 7736511128 (ആവാസ് കോ-ഓര്‍ഡിനേറ്റര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: