ന്യൂദല്‍ഹി: കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എല്ലാവരുടേയും ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്രഗതാഗത മന്ത്രാലയം. ഏകപക്ഷീയമായ തീരുമാനമുണ്ടാവില്ല. സമരരംഗത്തുള്ളവരുടെ അഭിപ്രായം കൂടി പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ആകാശപാതയെന്ന ആശയത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായല്ല പ്രതികരിച്ചത്.
എന്നാല്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനകാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും ഭൂമി ഏറ്റെടുത്തു നല്കിയാല് ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
ഭൂമിയേറ്റെടുക്കലില്‍ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം പാതയുടെ വികസന കാര്യത്തില്‍ ഭൂമി വിലയാണ് പ്രശ്നം. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണ് കേന്ദ്രത്തിന്്. എന്നാല്‍ നിലവിലുള്ള വില വച്ചാണ് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഇതിനോടു മന്ത്രാലയം യോജിച്ചില്ല.
കൊല്ലം-കോഴിക്കോട്-ഹോസ്ദുര്‍ഗ് പാത ബേക്കല്‍ വരെയും കോവളം വരെയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായി സിയാലുമായി ചേര്‍ന്ന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കും. 5000 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി.
കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണത്തിനും തിരുവനന്തപുരം നഗരത്തിലെ റിങ്റോഡുകളുടെ വികസനത്തിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടിക്കാഴ്ചയില്‍ കെ.കെ. രാഗേഷ് എംപി, കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: