ലണ്ടന്‍: ഫേസ് ബുക്കില്‍ നിന്ന് ജനകോടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവാദ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസ് ബന്ധം ഉണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി. കമ്പനിയില്‍ നിന്ന് പുറത്തു പോയ സിഇഒ അലക്സാണ്ടര്‍ നിക്സിന്റെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കണ്ടെത്തി.
മാധ്യമപ്രവർത്തകനും സാങ്കേതിക വിദഗ്ധനുമായ ജാമി ബാര്‍ട്ട്ലെറ്റ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഡോക്യുമെന്ററി പരമ്പരയിലാണ് കോൺഗ്രസ് പാർട്ടിയുടെ ‘കൈ’ ചിഹ്നം കാണിക്കുന്ന പോസ്റ്റര്‍ ചുമരില്‍ പതിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഭാഗമായി അലക്സാണ്ടര്‍ നിക്സുമായി ജാമി കൂടിക്കാഴ്ച നടത്തിയിരുന്നു. നിക്സ് ജാമിയുടെ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുവശത്ത് നിക്സിന്റെ പിന്നിലായാണ് പോസ്റ്റര്‍ കാണുന്നത്. കൈപ്പത്തി ചിഹ്നത്തിന് താഴെ കോണ്‍ഗ്രസ് ‘ഡെവലപ്മെന്റ് ഫോർ ഓൾ’ എന്ന മുദ്രാവാക്യവുമുണ്ട്.
ഇന്ത്യയില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വിലി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ കണ്ടെത്തിയത്. അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്ബുക് രഹസ്യങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത് വിലിയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രത്യേക അന്വേഷണ സമിതിക്കു മുമ്പില്‍ ഹാജരായി മൊഴി നല്കാന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: