ലുധിയാന: മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതി അമ്മ. പഞ്ചാബ് ലുധിയാന സ്വദേശി രജനി എന്ന 44കാരിയാണ് മകനൊപ്പം പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതിയത്. മകനൊപ്പം സ്കൂളിലെത്തിയിരുന്ന ഈ അമ്മക്ക് മറ്റ് സഹപാഠികളും അധ്യപാകരും നല്ല പിന്തുണയാണ് നല്‍കിയത്.
സ്കൂള്‍ കാലഘട്ടത്തില്‍ നന്നായി പഠിച്ചിരുന്ന രജനി 1989 ല്‍ ഒമ്പതാംക്ലാസ് പാസായ ശേഷം രജനി പഠനം നിര്‍ത്തുകയായിരുന്നു. പിന്നീട് വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടു പോയ രജനിയെ ഭര്‍ത്താവ് രാജ് കുമാര്‍ സേത്തിയാണ് തുടര്‍പഠനത്തിന് പ്രേരിപ്പിച്ചത്. മകന് പത്താംക്ലാസിലേക്ക് ജയിച്ചപ്പോള്‍ രജനിയെയും അതേ സ്കൂളില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. മകളും മകനും ചേര്‍ന്ന് അമ്മക്ക് പത്താംക്ലാസ് പരീക്ഷക്കുള്ള പരിശീലനം നല്‍കിയിരുന്നു. കൂടാതെ രജനി മകനൊപ്പം ട്യൂഷനും പോയി.
താന്‍ ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതോടെയാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും രജനി പറഞ്ഞു. 17 വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂളില്‍ പഠിക്കാനെത്തിയതിന്റെ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും ഭര്‍തൃമാതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്ല പിന്തുണ നല്‍കിയെന്ന് രജനി പറയുന്നു. പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞെന്നും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും രജനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: