പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ കൊലപാതകം പട്ടിണിയുടെ പരിണിത ഫലമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ശുദ്ധനുണ.മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചതിന്റെ സ്വാഭാവിക പ്രതികരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ച്ച ബോധപൂര്‍വം മറച്ചുവച്ച സര്‍ക്കാര്‍,മധു ചികിത്സ മുടക്കിയതുകൊണ്ടാണ് മനോരോഗിയായി തുടരേണ്ടിവന്നതെന്ന് കോടതിയെ തെറ്റിധരിപ്പിക്കുകയാണ് ചെയ്തത്. മധുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം മധുവിന്റെയും വീട്ടുകാരുടെയും തലയില്‍ കെട്ടിവക്കാനുള്ള ശ്രമവും സത്യവാങ്മൂലത്തിലുണ്ട്.
മധുവിന്റെ അമ്മ മല്ലി അങ്കണവാടിയിലെ ഹെല്‍പ്പറും ഒരു സഹോദരി അങ്കണവാടി വര്‍ക്കറുമാണ്.മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ജീവനക്കാരനാണ്.അതുകൊണ്ട് പട്ടിണി കിടക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്ങമൂലത്തിലെ പ്രധാന വാദം.2012 മുതല്‍ 2014വരെ മധുവിന് വിഷാദ രോഗത്തിന് ചികിത്സ നല്‍കിയിരുന്നു.പിന്നീട് ഇയാള്‍ ചികിത്സ മുടക്കിയതാണെന്നാണ് വകുപ്പ് ഡയറക്ടര്‍ പുകഴേന്തി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചിണ്ടക്കി ഊരിലെ വീട്ടില്‍ നിന്നിറങ്ങി മല്ലീശ്വരന് മലയിലെ വനത്തില്‍ കഴിയുന്ന മധുവിന് മൂന്ന് വര്‍ഷം മനോരോഗത്തിനുള്ള ചികിത്സ മുടങ്ങിയെങ്കില്‍ അതിന്റെ പ്രഥമ ഉത്തരവാദി പട്ടികവര്‍ഗവകുപ്പാണെന്ന് സര്‍ക്കാര്‍ മനപൂര്‍വം മറന്നു. മധുവിനെ പോലെ മനോരോഗമോ,വിഷാദരോഗമോ ബാധിച്ച 500ഓളം പേരുടെ കണക്ക് പട്ടിക വര്‍ഗവകുപ്പിന്റെ കൈയിലുണ്ട്.ഇവരുടെ ആരോഗ്യവിവരങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഓരോമാസവും തയ്യാറാക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.
ചികിത്സ മുടങ്ങിയ മധുവിനെ തുടര്‍ ചികിത്സക്ക് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമം.വനവാസികള്‍ക്ക് പ്രത്യേക ചികിത്സ പദ്ധതി ഉണ്ടെന്നിരിക്കെ അത് നിഷേധിക്കുകയും വിശക്കുമ്പോള്‍ ഭക്ഷണമെടുത്തവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റല്ലെന്ന സന്ദേശം നല്കുന്നതുമാണ് സത്യവാങ്മൂലമെന്ന ആരോപണവും ശക്തമാണ്.
എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് അട്ടപ്പാടിയിലാണെന്നാണ് വാദം. അങ്ങനെയെങ്കില്‍ മാസംതോറും കൂടുന്ന ജാഗ്രതാസമിതി യോഗങ്ങളില്‍ മധുവിന്റെ രോഗവും ചികിത്സയും ചര്‍ച്ചചെയ്യേണ്ടതാണ്. അതുണ്ടായില്ലെന്നത് പഞ്ചായത്ത് ഭരണസമിതിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും വീഴ്ചയാണെന്നും അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍കാലങ്ങളില്‍ നേതൃത്വം നല്കിയവര് പറയുന്നു.ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയ നടപടി കൊലപാതകത്തോളം വലിയ ക്രൂരതയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: