പത്തനംതിട്ട: വിദേശികള്‍ കേരളത്തിലെ എസ്റ്റേറ്റുകളുടെ ഉടമസ്ഥത പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് നിശബ്ദത പാലിക്കുന്നതിലെ ദുരൂഹത സംശയം ജനിപ്പിക്കുന്നതായി ഭൂ അധികാര സംരക്ഷണസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയെ ഭൂമാഫിയകള്‍ അട്ടിമറിക്കുമ്പോഴും ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതാണ് മന്ത്രിസഭയ്ക്ക് പ്രധാന വിഷയം. ഹാരിസണ്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇതുവരെയും സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. ഹാരിസണ്‍ അടക്കമുള്ള തോട്ടങ്ങള്‍ പാട്ടഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കള്ളപ്രമാണം ഉപയോഗിച്ചാണ് കമ്പനി കോടതികളില്‍ കേസ് നടത്തിക്കൊണ്ടിരുന്നത്. ഹാരിസണ്‍ തോട്ടത്തിന്റെ ഉടമ വിദേശിയാണെന്ന സത്യം അടുത്തകാലത്താണ് വെളിയില്‍ വന്നത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ഉച്ചക്ക് ഒന്നിന് പത്തനംതിട്ട പെന്ഷന് ഭവനില്‍ ഭൂമി അവകാശ പ്രഖ്യാപന കണ്‍വന്‍ഷനും വൈകിട്ട് 5ന് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം റാലിയും പൊതുസമ്മേളനവും നടത്തുമെന്നും ഗീതാനന്ദന് പറഞ്ഞു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ്ശ്രീരാമന് കൊയ്യോന്‍, ചെങ്ങറ ഭൂസമരസമിതി നേതാവ് ടി.ആര്. ശശി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: