ഇസ്ലാമബാദ് : നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. പാക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന് 2012ല്‍ താലിബാന് ഭീകരര്‍ വെടിവച്ചു വീഴ്ത്തിയ മലാല അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബ്രിട്ടനിലെ ചികില്‍സക്കു ശേഷം എല്ലാം ഭേദമായ മലാല അവിടെയാണ് പഠിക്കുന്നത്. വെടിയേറ്റതിനുശേഷം ആദ്യമായാണ് ജന്മനാട്ടിലേക്ക് പോകുന്നത്.
നിലവില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് മലാല. പാക്കിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം മലാല എത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ മലാലയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സായുധ പോലീസ് അടങ്ങുന്ന 15 വാഹനങ്ങളാണ് മലാലയുടെ സന്ദര്‍ശനത്തില്‍ അകമ്പടി സേവിക്കുന്നത്.
അതേസമയം പാക്കിസ്ഥാനിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മലാല പ്രധാനമന്ത്രി ഷാഹിദ് ഖക്കാന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തി. മലാലയുടെ തിരിച്ചു വരവ് രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ വിഫലമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്ഖാന് അറിയിച്ചു.
മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ താലിബാന് നേതാവ് മുല്ല ഫസനുള്ളയെ മാത്രം പിടികൂടാനായിട്ടില്ല. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ ഒളിച്ചു കഴിയുന്നതായാണ് വിവരമെന്നും പാക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഫസനുള്ളയുടെ മകന് മുഹമ്മദ് ഖുരാസനി കൊല്ലപ്പെട്ടതായി താലിബാന് വൃത്തങ്ങള്‍ നേരത്തേ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: