ന്യൂദല്‍ഹി : അഴിമതിക്കാരോ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടതോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി പാസ്പോര്‍ട്ട് ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പാസ്പോര്‍ട്ട് ക്ലിയറന്‍സ് നിഷേധിക്കാനാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഉദ്യോഗസ്ഥരാണ് അഴിമതിആരോപണം നേരിടുന്നതെങ്കില്‍ അവര്‍ക്ക് വിദേശങ്ങളില്‍ ചികില്‍സയ്ക്ക് പോവാനുള്ള അനുമതി ലഭിക്കും.
അഴിമതിയാരോപണത്തില്‍ പരിശോധന നേരിടുന്നവര്‍ക്കോ,എഫ്ഐആര്‍ ഫയല്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കോ ക്ളിയറന്‍സ് ലഭിക്കില്ല. ക്രിമിനല്‍കേസില്‍ കോടതിയില്‍ അന്വേഷണഏജന്‍സികള്‍ കുറ്റപത്രം നല്കിയിട്ടുണ്ടെങ്കിലോ അഴിമതി നിരോധന പ്രകാരമുള്ള കേസില്‍ അന്വേഷണം നേരിടുന്നുണ്ടെങ്കിലോ വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടും.
അന്വേഷണ ഏജന്‍സി കുറ്റപത്രം ഫയല്‍ ചെയ്യാതെ ഒരു സ്വകാര്യപരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്ഐആര്‍ ഫയല്‍ ചെയ്ത കേസുകളില്‍മേല്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടുകയില്ല.പാസ്പോര്‍ട്ട് ഓഫീസില്‍ എഫ്ഐആര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുമെന്നും എന്നാല്‍ അന്തിമതീരുമാനം എടുക്കേണ്ടത് പാസ്പോര്‍ട്ട് അധികൃതരുടെ പരിധിക്കുള്ളിലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.സിവില്‍ സര്‍വീസ് ഓഫീസര്‍മാരും പാസ്പോർട്ട് ലഭിക്കുന്നതിനായ് വിജിലന്‍സ് ക്ലിയറന്‍സ് നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: