ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യ-ജപ്പാന് ബന്ധം ദൃഢപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്‍പത്തേതിലും ഏറെ ദൃഢമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആേബയുടേയും സൗഹൃദമാണ് ഇതിനു കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു. ടോക്കിയോയിലെ വിവേകാനന്ദ് സാംസ്കാരിക കേന്ദ്രത്തില്‍ ജപ്പാനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു അവര്‍.
ജപ്പാനില്‍ ഇന്ത്യക്ക് നല്ലൊരു പ്രതിച്ഛായ നേടിയെടുത്തതിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതിലും മുഖ്യ പങ്കുവഹിച്ച അവിടുത്തെ ഇന്ത്യക്കാരെ സുഷമ പ്രശംസിക്കുകയും ചെയ്തു. ജാപ്പനീസ് വിദേശകാര്യ മന്ത്രി ടാരോ കോനോയുമായി ഒമ്പതാമത് ഇന്ത്യ-ജപ്പാന് നയതന്ത്ര സംഭാഷണത്തിനായി ബുധനാഴ്ചയാണ് സുഷമ ജപ്പാനിലെത്തിയത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ് സന്ദര്‍ശനം.
സുഷമയുടെ ജപ്പാന് സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, ഇരുകൂട്ടര്‍ക്കും ഒരുപോലെ താത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: