കൊല്ലം: ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിട്ടു. സാധാരണ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ദിവസങ്ങളില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. ഇവര്‍ പൂര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭിന്നശേഷിക്കാര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കണം.
ഒരു കണ്ണിന് കാഴ്ചയുള്ളവര്‍ക്ക് 6/12 അല്ലെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ട കാഴ്ച ശക്തിയും തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രിയോ അതില്‍ കൂടുതലോ ഉണ്ടാകണം. കണ്ണിന്റെ കാഴ്ച പെട്ടന്ന് നഷ്ടപ്പെടുന്ന ആളിന് ആറുമാസത്തിനു ശേഷമെ ടെസ്റ്റ് നടത്താവൂ. കേള്‍വിക്ക് തകരാറുള്ളവര്‍ ഇത് സൂചിപ്പിക്കുന്ന ചിഹ്നം വാഹനത്തില്‍ പതിപ്പിക്കണം. ഇവര്‍ക്ക് സാധാരണ ഡ്രൈവിങ് ടെസ്റ്റ് നടത്തണം.
മറ്റ് ഭിന്നശേഷിക്കാര്‍ തങ്ങളുടെ ശേഷിക്കനുസരിച്ച് അനുയോജ്യമായ മാറ്റം വരുത്തി രജിസ്റ്ററിംഗ് അതോറിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുള്ള വാഹനം ടെസ്റ്റിന് സ്വയം ഹാജരാക്കണം.
ലേണേഴ്സ് ടെസ്റ്റ് നടത്തുമ്പോള്‍ ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫീസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് താഴത്തെ നിലയിലോ മറ്റ് സൗകര്യപ്രദമായ സ്ഥലത്തോ ടെസ്റ്റ് സജ്ജീകരിക്കണം. ലേണേഴ്സ് ലൈസന്‍സിനൊപ്പം പുതുക്കിയ സര്‍ക്കുലറിന്റെ കോപ്പി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: