മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞ് ഇക്കുറി ഇരവികുളം ദേശീയോദ്യാനം തുറക്കുന്നതു വൈകും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ഇരവികുളത്ത് വരയാടുകളുടെ പ്രജനനകാലം. ടൂറിസം മേഖലയായ രാജമലയില്‍ ഈ സമയത്ത് സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുകയും ഏപ്രില്‍ ആദ്യം വിലക്ക് പിന്‍വലിക്കുകയുമാണ് പതിവ്.
എന്നാല്‍ ഇക്കൊല്ലം മാര്‍ച്ച് കഴിയുമ്പോഴും പ്രജനനകാലം പൂര്‍ത്തിയാവില്ല. അതിനാല്‍ വിലക്ക് 15 ദിവസത്തേക്കു കൂടി നീട്ടും. രാജമലയില്‍ മാത്രം 40 നവജാത വരയാടിന്കുട്ടികളെയാണ് ഈ സീസണില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇരവികുളത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാമെന്നാണു നിഗമനം.
സാധാരണ മാര്‍ച്ച് അവസാനം ആകുമ്പോഴേക്കും 80 കുഞ്ഞുങ്ങള്‍ വരെ വനപാലകരുടെ കണ്ണില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തവണ എണ്ണം കുറഞ്ഞതും ഗര്‍ഭിണികളായ ധാരാളം ആടുകളെ ഇപ്പോഴും രാജമലയില്‍ കാണാന്‍ കഴിയുന്നതുമാണ് ഉദ്യാനം തുറക്കല്‍ നീട്ടുന്നതിനു ശുപാര്‍ശ നല്കാന് കാരണം. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ പാര്‍ക്ക് തുറക്കുന്നത് നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: