കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരാണ് അലൈന്മെന്റ് നിശ്ചയിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടപ്പോള്‍ അലൈന്മെന്റ് മാറ്റാന്‍ ആവശ്യപ്പെട്ടില്ല. തിരിച്ച് വന്ന് ഇക്കാര്യത്തില്‍ കേന്ദ്രത്തോട് സംസാരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുളള സിപിഎം തന്ത്രമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പൊളിഞ്ഞിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനുളള ഉത്തരവാദിത്തം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കീഴാറ്റൂരില്‍ കര്‍ഷകരോടൊപ്പമാണ് ബിജെപി.
വയല്‍ക്കിളിയെ വെടിവെയ്ക്കുന്ന വേട്ടക്കാരനാണ് മുഖ്യമന്ത്രി. വേട്ടക്കാരന് വെടിമരുന്ന് നല്കുന്ന മന്ത്രിയാണ് കേരളത്തിലെ കൃഷി മന്ത്രി.സിപിഐ കേരളത്തില്‍ ആണും പെണ്ണുമല്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. കൃഷി മന്ത്രി എന്തു കൊണ്ട് ഇത്രയും കാലം കീഴാറ്റൂര്‍ സന്ദര്‍ശിച്ചില്ല എന്ന് സിപിഐ നേതൃത്വം വ്യക്തമാക്കണം, ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലകൊളളുന്നതിന് പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണുളളതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് വയല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നത്. ഏതാണ്ട് 43 കോടി രൂപ വരുന്ന മൂന്നര ലക്ഷം ടണ്‍ കളിമണ്ണാണ് റോഡ് നിര്‍മ്മാണത്തിന് മുമ്പ് ഇവിടെ നിന്നും കുഴിച്ചെടുക്കാന്‍ പോകുന്നത്. എട്ട് ലക്ഷം ടണ്‍ മണ്ണും ഇവിടം നികത്താനായി വേണ്ടി വരും. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണ് നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: