തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ കയറിയ നാള് മുതല്‍ സ്ഥലംമാറ്റമില്ലാതെ തുടരുന്നത് 613 ജീവനക്കാര്‍. ഏത് മുന്നണി ഭരണം വന്നാലും ഇവര്‍ക്ക് സ്ഥലം മാറ്റമില്ല. അതിനുള്ള ഒറ്റമൂലിയും ഇവരുടെ കൈകളിലുണ്ട്. ഭരണത്തിനനുസരിച്ച് യൂണിയന് മാറിയാല്‍ മതി. മന്ത്രി ഘടക കക്ഷയില്പ്പെട്ടയാളാണെങ്കില് ആ പാര്‍ട്ടിയിലെ യൂണിയനില്‍ ചേര്‍ന്നാല്‍ സുരക്ഷിതമായി ആ ഓഫീസില്‍ തന്നെ ജോലി നോക്കാം.
സര്‍വ്വീസ് കാലാവധിയുടെ പേരില്‍ കണ്ടക്ടറെയും ഡ്രൈവറെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുമ്പോഴാണ് സ്ഥലമാറ്റമില്ലാതെ 613 പേര് ജോലി നോക്കുന്നത്. തിരുവനന്തപുരം ചീഫ് ഓഫീസില്‍ മാത്രം 47 പേരുണ്ട്. കൊല്ലം, എറണാകുളം തുടങ്ങി സംസ്ഥാനത്തെ മിക്ക ഡിപ്പോകളിലും ഇത്തരത്തില്‍ ജോലി നോക്കുന്നവരുണ്ട്.
സ്ഥലംമാറ്റം ഇല്ലെങ്കിലും ഇവര്‍ സ്ഥാനക്കയറ്റം യഥാവിധി നേടുന്നുണ്ട്. സാധാരണ സ്ഥാനക്കയറ്റം നല്കുമ്പോള് ഓഫീസ് മാറ്റവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുണ്ട്. ഈ നിയമവും ഇക്കൂട്ടര്‍ക്ക് ബാധകമല്ല. ഉദ്യോഗക്കയറ്റം ലഭിക്കുമ്പോള്‍ ജോലി നോക്കിയ ഓഫീസില്‍ ഒഴിവ് ഇല്ലെങ്കില്‍ അതിനും കെഎസ്ആര്‍ടിസിയില്‍ സംവിധാനം ഉണ്ട്. സ്ഥാനംക്കയറ്റം ലഭിച്ച തസ്തികയില്‍ ജോലി നോക്കുന്നയാള്‍ നീണ്ട അവധി അപേക്ഷ നല്‍കും. ഉദ്യോഗകയറ്റം ലഭിച്ചയാള്‍ ഈ തസ്തികയില്‍ പ്രവേശിക്കും. ഒരു മാസത്തിനിടക്ക് സുരക്ഷിതമായ മറ്റൊരു ലാവണം ആ ഓഫീസില്‍ ഇവര്‍ കണ്ടെത്തും. സ്ഥാനം സുരക്ഷിതമായാല്‍ അവധി അപേക്ഷ നല്കിയ ആള് അവധി റദ്ദാക്കി വീണ്ടും ജോലിയില്‍ പ്രവേശിക്കും. ഇതിനുള്ള നിയമവിധേയമായ ‘വിദ്യകള്‍’ സ്ഥലം മാറ്റമില്ലാത്തവര്‍ക്ക് നന്നായിട്ട് അറിയാം. അതിനാല്‍ ആര്‍ക്കും പരാതിപ്പെടാനും സാധിക്കില്ല.
സ്ഥലംമാറ്റമില്ലാതെ ഇവര്‍ ഒരേ ഓഫീസില്‍ തുടരുന്നത് കോര്പ്പറേഷന് എന്തെങ്കിലും നേട്ടമുണ്ടാക്കാനാണോ എന്ന നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത് ‘വിവരം ശേഖരിച്ചു വരന്നു’ എന്നാണ്. സ്ഥലം മാറ്റം ഇല്ലാത്തവരെ ഓഫീസ് മാറ്റി നിയമിക്കുമോ എന്ന ചോദ്യത്തിനും ‘വിവരം ശേഖരിക്കുന്നതേ ഉള്ളൂ’ എന്നാണ് ഉത്തരം, ഈ ഉത്തരം തയ്യാറാക്കിയതിനു പിന്നിലും സ്ഥലമാറ്റം ഇല്ലാത്തവരാണെന്നാണ് ചീഫ് ഓഫീസിലെ സംസാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: