കോഴിക്കോട്: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ അതുല്യ പ്രതിഭയെയാണ് ഡോ. കെ. മാധവന്‍കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ത്യാഗസമ്പൂര്ണമായ ജീവിതത്തിലൂടെ അദ്ദേഹം മാതൃകയാകുകയായിരുന്നു. പ്രശസ്തിയും പദവിയും അംഗീകാരങ്ങളും നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തനിക്ക് ശരിയെന്ന് തോന്നിയ അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ കാണിച്ച ആര്‍ജവമാണ് ഡോ. കെ. മാധവന്‍കുട്ടി വെച്ചുപുലര്‍ത്തിയത്.
കേരളത്തിന്റെ വൈചാരികരംഗത്ത് വൈദേശിക പ്രത്യയശാസ്ത്രങ്ങള്‍ അടക്കിവാണപ്പോള്‍ ഭാരതീയ വിചാരധാരയെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. അതോടൊപ്പം ആരോഗ്യരംഗത്തെ പിഴച്ച കാല്‍വെപ്പുകളെക്കുറിച്ച് അദ്ദേഹം ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മൗലിക പ്രതിഭയായ അദ്ദേഹത്തിന് കേരളം വേണ്ടത്ര പരിഗണന നല്‍കിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണുകള്‍ ദാനം ചെയ്തു
കോഴിക്കോട്: ജീവിതത്തിന്റെ അവസാന നിമിഷത്തിലും ത്യാഗ സമ്പൂര്‍ണ്ണമായിരുന്നു മാധവന്‍കുട്ടിയുടെ ജീവിതം. തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പൂര്‍ത്തീകരിച്ചു. സേവാഭാരതിയുടെ രക്ഷാധികാരിയായി ദീര്‍ഘകാലം ചുമതല വഹിച്ച അദ്ദേഹം സേവാഭാരതി ബാലികാ സദനത്തിനു വേണ്ടി ഏറെ സാമ്പത്തിക സഹായം ചെയ്തു. ഭാര്യ കമലത്തിന്റെ സ്മരണക്കായി കെട്ടിട നിര്‍മ്മാണച്ചെലവിന്റെ വലിയൊരു ഭാഗം അദ്ദേഹം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: