തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജാതി സംബന്ധിച്ച കണക്കില്‍ പിശക് സംഭവിച്ചിട്ടില്ലെന്ന പൊതുവിദ്യാഭ്യസ വകുപ്പ് സോഫ്റ്റ്വെയറില് പിഴവ് സംഭവിച്ചിട്ടില്ല. പ്രവേശനം സോഫ്റ്റ്വെയര് ഉപയോഗിച്ചാണ്. ഹെഡ്മാസ്റ്റര് ചുമതലപ്പെടുത്തുന്ന ആരെങ്കിലുമായിരിക്കും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളെ ചേര്‍ക്കുമ്പോള്‍ മതം, ജാതി എന്നിവ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതില്ല. കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടാത്ത കാര്യങ്ങള്‍ വിട്ടു കളയുന്നത് സ്കൂള്‍ അധികൃതരുടെ പതിവാണ്. കമ്പ്യൂട്ടറില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയുന്നതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.
ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികള്‍ 1.25 ലക്ഷം പേരാണ്. അതു കൊണ്ട് അവര്‍ക്കു ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമില്ല. അവര്‍ രേഖപ്പെടുത്താത്തതോ മാതാപിതാക്കള്‍ രേഖപ്പെടുത്തിയിട്ടും സ്കൂള്‍ അധികൃതര്‍ അപ്ലോഡ് ചെയ്യാത്തതോ ആകാം.
സ്കൂള്‍ അധികൃതര്‍ക്ക് അബദ്ധം പറ്റിയതാണോയെന്ന് പരിശോധിക്കും. ഈ വിവരം നല്‍കണമെന്നു നിര്‍ബന്ധമില്ലാത്തതിനാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് മോഹന്‍ കുമാര്‍ അറിയിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെയാണു പ്രവേശനം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പട്ടികയില്‍പ്പെട്ട മലബാര്‍ മേഖലയിലെ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റുകള്‍ തങ്ങളുടെ വിദ്യാലയത്തില്‍ മതവും ജാതിയും ഇല്ലാത്ത ആരു പഠിക്കുന്നില്ലാ എന്ന് വ്യക്തമാക്കിയതോടെയാണ് വിശദീകരണവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: