കോട്ടയം: വേനല്‍ക്കാല അവധിയും ഈസ്റ്റര്‍ ആഘോഷവും എത്തിയതോടെ കോട്ടയം നഗരത്തിലൂടെയുള്ള യാത്ര നരകതുല്യം. എംസി റോഡ്,കെകെറോഡ്, ശാസ്ത്രി റോഡ്, കോട്ടയം-കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ നാഗമ്പടം കടന്ന് കിട്ടാനാണ് ഏറെ പ്രയാസകരം. നഗരം കടക്കാന്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് വാഹനയാത്രികര്‍ക്ക്. കഴിഞ്ഞ ദിവസം നഗരത്തില്‍ പുളിമൂട് ജങ്ഷനില്‍ രോഗിയുമായി പോയ ആംബുലന്‍സും കുരുക്കില്‍പെട്ടു.
കഴിഞ്ഞ ദിവസം പെയ്തമഴയില്‍ നാഗമ്പടം മേല്‍പ്പാലത്തിന് സമീപമുണ്ടായ വെള്ളക്കെട്ട് ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ഇരുചക്രയാത്രികരാണ് വെള്ളക്കെട്ട് മൂലം ഏറെ ബുദ്ധിമുട്ടിയത്. നാഗമ്പടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതുമൂലം എംസി റോഡില്‍ കോടിമത മുതല്‍ ചൂട്ടുവേലി വരെ ഗതാഗതക്കുരുക്ക് നീളും. കെകെ റോഡില്‍ കഞ്ഞിക്കുഴിയിലുണ്ടാകുന്ന തിരക്കാണ് യാത്രക്കാരെ ഏറെ വിഷമിപ്പിക്കുന്നത്.മണിപ്പുഴ മുതല്‍ രാവിലെ വാഹനങ്ങളുടെ നീണ്ട നിരയാണ്. നഗരത്തിലെ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മാണം തുടങ്ങിയ സമന്താര പാതകളുടെ പൂര്‍ത്തീകരണം വൈകുകയാണ്. കഞ്ഞിക്കുഴിയില്‍ നിന്ന് മുട്ടമ്പലം, ഈരയില്‍ക്കടവ് പാലം വഴി മണിപ്പുഴയില്‍ എത്താനുള്ള സമാന്തരപാതയുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല.
അതുപോലെ വട്ടമൂട്-നട്ടാശ്ശേരി പാത വീതികൂട്ടി സഞ്ചാരയോഗ്യമാക്കിയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: