കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരാണ് അലൈന്റ്മെന്റ് നിശ്ചയിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി ഡല്‍ഹിയില്‍ പോയി ഗതാഗതമന്ത്രിയെ കണ്ട് കീഴാറ്റൂര്‍ വഴിയുളള അലൈന്റ്മെന്റ് മാറ്റാന്‍ ആവശ്യപ്പെട്ടില്ല. തിരിച്ച് വന്ന് ഇക്കാര്യത്തില്‍ കേന്ദ്രത്തോട് സംസാരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുളള സിപിഎം തന്ത്രമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പൊളിഞ്ഞിരിക്കുന്നത്. കീഴാറ്റൂരില്‍ കര്‍ഷകരോടൊപ്പമാണ് ബിജെപി. വയല്‍ക്കിളികളുടെ പ്രശ്നം പരിഹരിച്ച് ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുളളതെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.
പിച്ചുംപേയും പറയുകയാണ് ഇടതുപക്ഷവും ഗവണ്മെന്റും. വയല്‍ക്കിളിയെ വെടിവെയ്ക്കുന്ന വേട്ടക്കാരനാണ് മുഖ്യമന്ത്രിയെന്നും വേട്ടക്കാരന് വെടിമരുന്ന് നല്കുന്ന മന്ത്രിയാണ് കേരളത്തിലെ കൃഷി മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കേരളത്തില്‍ ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയുടെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഒന്നര സെന്റ് നികത്തിയ വര്ക്ക്ഷോപ്പുടമയെ കൊടിക്കുത്തി കൊലപ്പെടുത്തിയ സിപിഐ നേതൃത്വം പാര്‍ട്ടി അംഗങ്ങള്‍ പോലുമല്ലാത്ത എഐഎസ്എഫുകാരനേയും മറ്റും കീഴാറ്റൂരില്‍ പറഞ്ഞുവിട്ട് ഞങ്ങളും വയല്ക്കിളികള്ക്കൊപ്പമാണെന്ന് പറയുകയാണ്. കൃഷി മന്ത്രി എന്തു കൊണ്ട് ഇത്രയും കാലം കീഴാറ്റൂര്‍ സന്ദര്‍ശിച്ചില്ല എന്ന് സിപിഐ നേതൃത്വം വ്യക്തമാക്കണം. ഇടതനും വലതനും കീഴാററൂരിലെ കച്ചവടത്തില്‍ പങ്കുണ്ട് അതു കൊണ്ടാണ് ഇതുവരെ കോണ്‍ഗ്രസ് കീഴാറ്റൂര്‍ വിഷയത്തില്‍ നയം വ്യക്തമാക്കാത്തത്.
കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലകൊളളുന്നതിന് പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണുളളതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് വയല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നത്. ഏതാണ്ട് 43 കോടി രൂപ വരുന്ന മൂന്നര ലക്ഷം ടണ്‍ കളിമണ്ണാണ് റോഡ് നിര്‍മ്മാണത്തിന് മുമ്പ് ഇവിടെ നിന്നും കുഴിച്ചെടുക്കാന്‍ പോകുന്നത്. എട്ട് ലക്ഷം ടണ്‍ മണ്ണും ഇവിടം നികത്താനായി വേണ്ടി വരും. ഇതിനു രണ്ടിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണ് നടക്കാനിരിക്കുന്നത്.
ഭരിക്കുമ്പോള്‍ വേട്ടക്കാരോടൊപ്പവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇരയോടൊപ്പവുമെന്ന ഇരട്ടത്താപ്പാണ് ഇടതു-വലത് പക്ഷങ്ങളുടേത്. കീഴാറ്റൂര്‍ വിഷയത്തില്‍ രണ്ട് പക്ഷത്തിന്റേയും പൊയ്മുഖം ബിജെപി തുറന്നുകാട്ടും. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരില്‍ 3 ന് ബിജെപി നടത്തുന്ന മാര്‍ച്ചില്‍ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്ത്തകരടക്കും ആയിരങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: