ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാന്‍ പോയ കശ്മീരി യുവാവ് അമ്മയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തിരിച്ചെത്തി. ഫസദ് മുഷ്താഖാണ് അമ്മ മൈമുനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരികെ എത്തിയത്. ശ്രീനഗറിലെ അകാല്മിര് ഖയന്യാര് സ്വദേശിയാണ് ഫഹദ്.
ഇയാളെ കുറെ ദിവസങ്ങളായി കാണാനില്ലായിരുന്നു. പിന്നീട് ഫസദ് ലഷ്കര്‍ ഇ തൊയ്ബയില്‍ അംഗമായതു സൂചിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പുറത്തു വരികയായിരുന്നു. മതപാഠശാലയില്‍ പോകുന്നുവെന്ന പേരിലായിരുന്നു ഫസദ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ പഠനത്തിന്റെ പേരില്‍ ഫഹദ് പലപ്പോഴും ബന്ധപ്പെട്ടിരുന്നത് ലഷ്കര്‍ഇത്വയ്ബ എന്ന ഭീകരസംഘടനയുമായിട്ടായിരുന്നു.
ഇതോടെ ഫസദ് തിരികെ വരണമെന്ന ആവശ്യവുമായിട്ടായിരുന്നു മൈമുന പത്ര സമ്മേളനം നടത്തിയത്. ഏതു സ്വര്‍ഗം നേടാനാണ് മകന് തോക്കുകളേന്തിയതെന്നും മതപഠന ക്ലാസ്സിന്റെ മറവില്‍ മകനെ ഭീകരവാദത്തില്‍ ചേര്‍ത്തതാണെന്നും മൈമുന പറഞ്ഞിരുന്നു. എന്നാല്‍ മകന് എത്രയും വേഗം തിരികെ വരുമെന്നാണ് പ്രത്യാശയെന്നും ഇവര്‍ പറഞ്ഞു.
യുവാവ് തിരിച്ചെത്തിയ വിവരം ജമ്മുകശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ അമ്മയുടെയോ ബന്ധുക്കളുടെയോ അഭ്യര്‍ത്ഥന മാനിച്ച് 12ഓളം പേര് ഭീകരവാദം ഉപേക്ഷിച്ച് തിരികെ എത്തിയതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: