കാഞ്ഞങ്ങാട്: യാത്രയയപ്പ് ചടങ്ങുകള്‍ക്കിടെ പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ കാമ്പസ്സില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ എസ്.എഫ്.ഐ എന്ന് വിമര്‍ശനം. കാമ്പസിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എസ്എഫ്ഐയാണെന്നും അറ്റന്‍ഡന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ പി.വി.പുഷ്പ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ കെ.എസ്.യു ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളോട് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് നിരവധി പ്രശ്നങ്ങളും കോളേജില്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് മെയ് മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പാളിന് മറ്റ് അധ്യാപകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം യാത്രയയപ്പ് നല്‍കിയത്. ഇതോടനുബന്ധിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ പക്കലുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.
സംഭവത്തില്‍ പ്രിന്‍സിപ്പാളും കോളേജ് മാനേജ്മെന്റും പോലീസില്‍ പരാതി നല്‍കിയേക്കുമെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: