ഗാസ: ഗാസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇസ്രയേല്‍ കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാചരണത്തിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 16 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഗാസ ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ വെള്ളിയാഴ്ച പ്രതിഷേധറാലിയായി എത്തിയിരുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന് തയ്യാറാക്കിയ താല്കാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികള്‍ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കള്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ കല്ലെറിയാന്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
എന്നാല്‍, അതിര്‍ത്തിയിലെ ഇസ്രയേല്‍ സേനയ്ക്കു നേരെ ടയറുകള്‍ കത്തിച്ചു വലിച്ചെറിയുകയും കല്ലേറ് നടത്തുകയും ചെയ്തപ്പോഴാണു പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്നു സൈന്യം പറയുന്നു.
അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ക്കു നേരെ മാത്രമാണു വെടിവച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. അതിനിടെ, ഗാസ മുനമ്പിലെ ആറിടങ്ങളെ കലാപ ബാധിത പ്രദേശങ്ങളായി ഇസ്രയേല്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: