ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ട എം.പിമാരായ അഭിഭാഷകര്‍ ഇനി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാര്‍ കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എം.പിമാരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, വിവേക് തന്‍ഖ തുടങ്ങിയവരാണ് ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകരായ എം.പിമാര്‍. വിലക്ക് മറികടന്നാല്‍ പ്രാക്ടീസിങ് ലൈസന്‍സ് റദ്ദാക്കുമെന്ന് ബാര്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.
ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നോട്ടീസ് തിങ്കളാഴ്ചയോ അടുത്ത ദിവസങ്ങളിലോ രാജ്യസഭയില്‍ അവതരിപ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞ ജനുവരിയില്‍ നാല് ജഡ്ജുമാര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംപീച്ച്മെന്റിന് നീക്കം തുടങ്ങിയത്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഇ,പീച്ച്മെന്റ് നീക്കം. കോണ്‍ഗ്രസിന് പുറമെ ഇടതുപാര്‍ട്ടികളും എസ്.പി, തൃണമുല്‍ കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ കക്ഷികളും ഇംപീച്ച്മെന്റ് നീക്കത്തെ പിന്തുണയ്ക്കുന്നു. ബി.എസ്.പിയും ഡി.എംകെയും പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: